തൃശൂര്‍: വാടകമുറി ഒഴിയാൻ ആവശ്യപ്പെട്ടതിന് ജയിലില്‍വച്ച് പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ പുത്തന്‍ച്ചിറ കോവിലകത്ത്കുന്ന് സ്വദേശി അടയിനിപറമ്പില്‍ വീട്ടില്‍ ഫസൽ (18) ആണ് അറസ്റ്റിലായത്. പുതുപ്പാറ വീട്ടില്‍ ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പോലീസ് യുവാവിനെ പിടികൂടിയത്. കരൂപടന്നയില്‍ ഷാജി വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ നിന്നും ഫസലിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതും ഇയാളുടെ സാധനങ്ങൾ കവർന്നതും. ആക്രമണത്തിൽ ഷാജിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ ഷാജിയുടെ മൊഴി പ്രകാരം ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് ഫസൽ അറസ്റ്റിലായത്. ഷാജിയുടെ 1500 രൂപ വില വരുന്ന മൊബൈല്‍ ഫോണും 3000 രൂപ വില വരുന്ന രണ്ട് വാച്ചും പേഴ്‌സില്‍ ഉണ്ടായിരുന്ന 4000 രൂപയുമാണ് ഫസൽ കവർന്നത്.
പോലീസ് പിടികൂടിയ ഫസൽ മാള പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 5000 രൂപയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെയും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. എം.കെ. ഷാജി, എസ്.ഐ. എം.ആര്‍. കൃഷ്ണപ്രസാദ്, ജി.എസ്.ഐ. എം.എ. മുഹമ്മദ് റാഷി, ജി.എ.എസ്.ഐ. അന്‍വറുദ്ദീന്‍, ജി.എസ്.സി.പി.ഒ മാരായ എന്‍.എം. ഗിരീഷ്, ടി.ജെ. സതീഷ്, സുജിത്ത് തുടങ്ങിയ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു


