പാലോട് ബിവറേജസ് ഔട്ട്ലെറ്റിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതികൾ പിടിയിൽ.സജീർ, വിഷ്ണു, ബാബു എന്നിവരാണ് അറസ്റ്റിലായത്. മോഷണ കേസിൽ ജയിലിൽ നിന്നും ഇറങ്ങിയ പ്രതികൾ പാലോടിലെ ബിവറേജസ് ഔട്ട് ലെറ്റിൽ കയറി മോഷണം നടത്തുകയായിരുന്നു.
മദ്യം മോഷ്ടിക്കുന്നത് സിസിടിവിയിൽ പതിയുന്നത് കണ്ട മോഷ്ടാക്കൾ സിസിടിവി ക്യാമറയുടെ ഡിവിആറും മോണിറ്ററുമടക്കം അടിച്ചുമാറ്റുകയായിരുന്നു.
ഔട്ട് ലെറ്റിൽനിന്നും വിലകൂടി മദ്യം ഉൾപ്പെടെയാണ് മോഷ്‌ടിച്ചത്. പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദേശ മദ്യ ഷോപ്പിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
സ്ഥാപനം തുറക്കാൻ മാനേജർ എത്തിയപ്പോഴാണ് ഷട്ടറിൻ്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണും മോഷണം പോയതായി ജീവനക്കാർ മൊഴി നൽകിയിരുന്നു. മദ്യ കുപ്പികൾ വലിച്ച് വാരി വിതറിയ നിലയിൽ ആയിരുന്നു.മദ്യം നിലത്ത് ഒഴിച്ച് കളഞ്ഞിട്ടുള്ളതായും ജീവനക്കാർ പറഞ്ഞിരുന്നു. സ്ഥാപനത്തിലെ കമ്പ്യൂട്ടർ ഉൾപ്പടെ ഉപകരണങ്ങളുടെ കേബിളുകൾ എല്ലാം ഊരി ഇട്ട നിലയിലായിരുന്നു. പാലോട് പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. വിരൽ അടയാള വിദഗ്‌ധർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
