നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു, 17 വയസുകാരിയെ തല്ലിക്കൊന്ന് അധ്യാപകനായ പിതാവ്; സംഭവം മഹാരാഷ്ട്രയിൽ



സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ സ്വന്തം മകളെ പിതാവ് തല്ലിക്കൊന്നു. നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റെ പേരിലായിരുന്നു 17 വയസുകാരിയോട് പിതാവിന്റെ ക്രൂരത. സാധിക ബോൺസ്‌ലെ എന്ന വിദ്യാർഥിനിയെയെയാണ് സ്കൂൾ അധ്യാപകൻ കൂടിയായ പിതാവ് കൊലപ്പെടുത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്നു സാധിക. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60 ശതമാനം മാർക്ക് നേടി മികച്ച വിജയം നേടിയ പെൺകുട്ടിക്ക് നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞത് പിതാവിന് അംഗീകരിക്കാനായില്ല. ഇതേത്തുടർന്നാണ് ധോണ്ടിറാം ബോൺസ്‌ലെ എന്നയാൾ സ്വന്തം മകളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.


നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സാധിക. മോക് ടെസ്റ്റുകളിൽ കുറഞ്ഞ മാർക്ക് നേടിയതിൽ പിതാവ് രോഷാകുലനാവുകയായിരുന്നു. തുടർന്നുണ്ടായ ദേഷ്യത്തിൽ ഇയാൾ 17 വയസ്സുകാരിയായ മകളെ വടികൊണ്ട് നിര്‍ത്താതെ ക്രൂരമായി മർദിച്ചു. 12ാം ക്ലാസ് വിദ്യാർഥിനിയായ സാധികയ്ക്ക് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു. സാംഗ്ലിയിലെ ഉഷാകാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി ആശുപത്രിയിൽ എത്തും മുൻപേ തന്നെ മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് കുട്ടി മരിക്കാനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. കുറഞ്ഞ് മാർക്ക് ലഭിച്ചതിന് ഭർത്താവ് മകളെ ക്രൂരമായി മർദിച്ചുവെന്നും. ആശുപത്രിയിൽ എത്തും മുന്നേ തന്നെ മരണം സ്ഥിരീകരിച്ചെന്നും കാണിച്ച് സാധികയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ജൂൺ 22-ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പിതാവിനെ പോലീസ് പിടികൂടി. മകളെ മർദിച്ചതായി പിതാവ് സമ്മതിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: