ഇ ഡി കേസ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഇ ഡി ഉദ്യോഗസ്ഥനും പ്രതി

ഇ ഡി കേസ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഇ ഡി ഉദ്യോഗസ്ഥനും പ്രതി. ഇ ഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറാണ് ഒന്നാം പ്രതി. പിടിയിലായ വിൽസണും ശേഖർ കുമാറും ഗൂഢാലോചന നടത്തി എന്നാണ് വിജിലൻസ് റിപ്പോർട്ട്. ഇ.ഡി കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ.ഡി ഏജന്റുമാർ ആണ് വിജിലൻസ് പിടിയിലായത്. എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്. 2,00,000 രൂപ കൈക്കൂലി വാങ്ങവേയാണ് ഇരുവരും കുടുങ്ങിയത്.

കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമായ പരാതിക്കാരന്, കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവർ കൂടുതലാണെന്നും, കണക്കുകളിൽ വ്യാജ രേഖകൾ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നത് എന്നും മറ്റും കാണിച്ച് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും 2024-ൽ ഒരു സമൻസ് ലഭിച്ചിരുന്നു. അത് പ്രകാരം കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട് വളരെ വർഷങ്ങൾക്ക് മുമ്പ് നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാൻ ആവശ്യപ്പെടുകയും, അല്ലാത്ത പക്ഷം കേസെടുക്കുമെന്നും മറ്റും പറഞ്ഞിരുന്നു. തുടർന്ന് ഇ.ഡി ഓഫീസിലെ ഏജന്റാണെന്ന് പറഞ്ഞ് വിൽസൺ പരാതിക്കാരനെ പല പ്രാവശ്യം ഫോണിൽ വിളിക്കുകയും, നേരിൽ കണുകയും ചെയ്യുകയും, കേസിൽ നിന്ന് ഒഴിവാക്കുന്നതിന് രണ്ട് കോടി രൂപ ഇ.ഡി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു എന്നും മറ്റും പറയുകയും ചെയ്തു.

ഇ.ഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കുന്നതിലേക്ക് ഓഫീസിൽ നിന്നും വീണ്ടും സമൻസ് അയപ്പിക്കാമെന്ന് ഏജന്റായ വിൽസൺ പരാതിക്കാരനോട് പറയുകയും, 14 ന് വീണ്ടും പരാതിക്കാരന് സമൻസ് ലഭിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഏജന്റായ വിൽസൺ പരാതിക്കാരനെ ഇ.ഡി ഓഫീസിനടുത്തുള്ള റോഡിൽ വച്ച് കാണുകയും, കേസ് സെറ്റിൽ ചെയ്യുന്നതിന് 50 ലക്ഷം രൂപ വീതം 4 തവണകളായി 2 കോടി രൂപ ആക്സിസ് ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും കൂടാതെ 2 ലക്ഷം രൂപ പണമായി നേരിട്ട് വിൽസനെ ഏൽപ്പിക്കണമെന്നും, 50,000/- രൂപ കൂടി അധികമായി അക്കൗണ്ടിൽ ഇട്ട് നൽകണമെന്നും പറയുകയും, അക്കൗണ്ട് നമ്പർ പരാതിക്കാരന് കൊടുക്കുകയും ചെയ്തു.

കൈക്കൂലി നൽകി കാര്യം സാധിക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ (15.05.2025) വൈകിട്ട് 03.30 മണിക്ക് പനമ്പള്ളിനഗറിൽ വച്ച് പരാതിക്കാരനിൽ നിന്നും 2,00,000/- രൂപ കൈക്കൂലി വാങ്ങവേ ഇ.ഡി ഏജന്റായ വിൽസണെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. തുടർന്ന് പ്രതി വിൽസണെ ചോദ്യം ചെയ്തതിൽ മറ്റൊരു പ്രതിയായ രാജസ്ഥാൻ സ്വദേശി മുരളി മുകേഷിന്റെ പങ്ക് വെളിവാകുകയും, മുരളി മുകേഷിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും

Tagged:

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: