തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ ക്രൂരമായി മർദിച്ചു. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്താണ് സംഭവം. പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ലിജിനെയാണ് സഹപാഠിയുടെ അച്ഛൻ ഒരു ദയയും കൂടാത്ത മർദിച്ചത്. ക്ലാസിൽ ബഹളം വച്ച സഹപാഠിയുടെ പേര് ബോർഡിൽ എഴുതിയ വിരോധത്തിലാണ് മർദനം ഉണ്ടായത്. ഈ മാസം 6 ന് സംഭവിച്ച മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സഹപാഠിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മർദനമേറ്റ ലിജിൻ എട്ടാം ക്ലാസിലെ ക്ലാസ് ലീഡർ കൂടിയാണ്. കഴിഞ്ഞ വ്യാഴാഴ്ച ക്ലാസിൽ സംസാരിച്ച കുട്ടികളുടെ പേര് ലിജിൻ ബോർഡിൽ എഴുതിയെടുത്തിരുന്നു. തുടർന്ന് വൈകുന്നേരം ക്ലാസ് വിട്ടപ്പോൾ കാഞ്ഞിരംകുളം ജങ്ഷനിൽവെച്ച് സഹപാഠിയുടെ പിതാവ് എത്തി ലിജിനെ മർദിക്കുകയായിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ് ഇയാൾ. കുട്ടിയുടെ കവിളത്തും തുടയിലും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇയാൾ കുട്ടിയുടെ കവിളത്തടിക്കുകയും വാരിയെല്ലിന് കുത്തുകയും കാലു കൊണ്ട് മർദിക്കുകയും ചെയ്തിട്ടുണ്ട്. നെയ്യാറ്റിൻകര ആശുപത്രിയിലും പിന്നീട് കാരക്കോണം മെഡിക്കൽ കോളേജിലും ലിജിൻ ചികിത്സ തേടിയിട്ടുണ്ട്.വിദ്യാർഥിയുടെ ശ്വാസകോശത്തിൽ നീർവീക്കമുണ്ടായെന്ന് മാതാപിതാക്കൾ പറയുന്നു. ഇന്നലെയാണ് കുട്ടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു
