ലക്‌നൗ: ഉത്തർ പ്രദേശിൽ വിവാഹ ചടങ്ങിനിടെ റൊട്ടിയിൽ തുപ്പിയ സംഭവത്തിൽ പാചകക്കാരൻ അറസ്റ്റിൽ. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ‘ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങൾ സ്വമേധയ കേസെടുക്കുകയായിരുന്നു’. അന്വേഷണത്തിൽ റൊട്ടിയിൽ തുപ്പിയ പാചകക്കാരനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് എസ്.പി ആയുഷ് വിക്രം സിങ് പറഞ്ഞു. എന്തിനാണ് ഭക്ഷണത്തിൽ തുപ്പിയതെന്ന് ചോദിച്ചപ്പോൾ പ്രതിക്ക് മറുപടി ഒന്നുമില്ലായിരുന്നു. ഉത്തർ പ്രദേശിൽ സമാനമായ സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടയിട്ടുണ്ട്.
ഫെബ്രുവരി 21ന് രാത്രി ബ്രഹ്മപുരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ജനുവരി 20ാം തിയതി ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ഹോട്ടൽ ജീവനക്കാരൻ ഭക്ഷണത്തിൽ തുപ്പിയത് വിവാദമായിരുന്നു. 2024 ഡിസംബറിൽ ഉത്തർ പ്രദേശിലെ തന്നെ ബുലന്ദ്ശഹറിലും സമാന സംഭവമുണ്ടായിരുന്നു. അന്ന് ഒരു പച്ചക്കറി കച്ചവടക്കാരനാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ഭക്ഷണത്തിൽ തുപ്പുന്നവരുടെ ശിക്ഷ വർധിപ്പിക്കാൻ യു.പി സർക്കാർ ശുപാർശ ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നിയമം നിലവിൽ വന്നത്. 10 വർഷത്തെ തടവ് ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമം പരിഷ്‍കരിക്കണമെന്നായിരുന്നു ഒരു വിഭാഗക്കാരുടെ ആവശ്യം. ഇതിനുള്ള നടപടികൾക്കും തുടക്കം കുറിച്ചിരുന്നു. ഇതിനായി രണ്ട് ഓർഡിനൻസുകൾ കൊണ്ടു വരേണ്ടി വരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഇത്തരത്തിൽ ഭക്ഷണം മലിനമാക്കുന്ന ഭക്ഷ്യസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും യു.പി സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനുള്ള നിയമം വൈകാതെ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ബ്രഹ്മപുരി നിവാസികൾ അഭിപ്രായപ്പെട്ടു.
