വെമ്പായം: വെമ്പായത്ത് വയോധിക ഉൾപ്പെടുന്ന കുടുംബത്തെ ഇറക്കി വിട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് ഭരിക്കുന്ന നെടുമങ്ങാട് അർബൻ സഹകരണ ബാങ്ക് കന്യാകുളങ്ങര ശാഖയിൽ നിന്നും ലോണെടുത്ത കുടുംബത്തെയാണ് ജപ്തി ചെയ്ത് ഇറക്കി വിട്ടത്. കന്യാകുളങ്ങര ശാഖയിൽ നിന്നും ഒന്നര ലക്ഷം രൂപ കുണൂർ സ്വദേശി സജിയും ഭാര്യ പ്രഭയും ചേർന്ന് ലോൺ എടുത്തിരുന്നു. ലോൺ അടവ് മുടങ്ങിയതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളെടുത്തത്. പ്രഭയുടെ 85 കാരിയായ അമ്മയുൾപ്പെടെയുള്ളവരെ പുറത്താക്കിയാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയത്. വീട്ടുകാരോട് മാനുഷിക പരമായ സമീപനമല്ല ബാങ്ക് സ്വീകരിച്ചതെന്ന് ആരോപണമുയർന്നിരുന്നു.
എസ്ഡിപിഐ വെമ്പായം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അർബൻ ബാങ്ക് കന്യാകുളങ്ങര ശാഖയിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം കന്യാകുളങ്ങര ഷമീർ മാർച്ച് ഉദ്ഘാടനം ചെയ്തു. സർക്കാർ ഇടപ്പെട്ട് ലോൺ എഴുതി തള്ളണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.വെമ്പായം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് എ എം അൻസർ അദ്ധ്യക്ഷത വഹിച്ചു. ഇർഷാദ് കന്യാകുളങ്ങര,റിയാസ് കാണവിള,റാഫി,അജിം,സജീർ , സൈഫുദ്ധീൻ റിഷാദ് തുടങ്ങിയവർ സംസാരിച്ചു.

