തിരുവനന്തപുരം: കടം കൊടുത്തത് തിരികെ ചോദിച്ച യുവാവിനെ ഗോവിന്ദമംഗലത്ത് വീടുകയറി യുവാവിനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതികളിൽ മൂന്ന് പേർ പിടിയിൽ. ക്വട്ടേഷൻ കേസിൽ വെമ്പായം സ്വദേശി ദീപക്(31),കവടിയാര്‍ സ്വദേശി അല്‍ അമീന്‍(34), മുട്ടത്തറ പരവന്‍കുന്ന് സ്വദേശി ദിലീപ്(30) എന്നിവരാണ് അറസ്റ്റിലായത്. മാറനല്ലൂർ പോലീസാണ് ചെന്നൈയിൽ നിന്നും ഇവരെ പിടികൂടിയത്.
ഓഗസ്റ്റ് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. ഗോവിന്ദമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന ചെന്നൈ സ്വദേശിയായ അരുണ്‍കുമാറിനേയും സുഹൃത്ത് അനൂപിനേയും ഓട്ടോറിക്ഷയിലെത്തിയ 15-ഓളം പേരടങ്ങുന്ന സംഘം വീട്ടില്‍ക്കയറി മർദിക്കുകയായിരുന്നു. മാരകായുധങ്ങളുപയോഗിച്ച് അരുണ്‍കുമാറിന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചശേഷമാണ് ഇവർ കടന്നുകളഞ്ഞത്.
അരുണ്‍കുമാറിന്റെ സഹോദരന്‍ മാര്‍ട്ടിന്‍, തന്റെ പെണ്‍സുഹൃത്തായ പ്രീതിക്ക് 50,000 രൂപ കടം കൊടുത്തിരുന്നു. ഈ തുക തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രീതി പിടിയിലാവരിൽ ചിലരുമായി ബന്ധപ്പെട്ടതിന് ശേഷം മാർട്ടിനേയും സഹോദരനേയും വധിക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നു.
ആക്രമണത്തിനുശേഷം ചെന്നൈയിലേക്ക് കടന്ന പ്രതികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മാറനല്ലൂര്‍ എസ്.എച്ച്.ഒ. ഷിബുവിന്റെ നേതൃത്വത്തിൽ എസ്.ഐ കിരണ്‍ ശ്യാം, സി.പി.ഒമാരായ സൈജു, പ്രശാന്ത്, ശ്രീജിത്, അഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർ വിവിധ സ്റ്റേഷനുകളിൽ കൊലപാതകമടക്കമുള്ള കേസുകളിൽ പ്രതികളാണ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

