ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 24 കാരിയായ എംബിഎ വിദ്യാർത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പീയൂഷ് ധമനോഡിയ, മാധ്യമപ്രവർത്തകർക്ക് മുന്നിൽ യാതൊരു കുറ്റബോധവുമില്ലാതെയാണ് പെരുമാറിയത്. ചോദ്യങ്ങൾക്ക് മറുപടി നൽകവേ ഇയാൾ ചിരിച്ചുകൊണ്ട് കാര്യങ്ങളെ നിസാരവൽക്കരിക്കുന്നത് ഞെട്ടലോടെയാണ് രാജ്യം കണ്ടത്.
“എന്തിനാണ് പെൺകുട്ടിയെ കൊന്നത്?” എന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് “ഒന്നും സംഭവിച്ചിട്ടില്ല, അത് വിട്ടേക്കൂ” എന്നായിരുന്നു ഇയാളുടെ മറുപടി. എന്തിനാണ് കൊലപ്പെടുത്തിയതെന്ന് ചോദിച്ചപ്പോൾ “എല്ലാവരോടും ഞാൻ പറയും, അതിനുള്ള സമയം വരും” എന്ന് ഇയാൾ പുച്ഛത്തോടെ പറഞ്ഞു.
തന്റെ സഹപാഠിയും കാമുകിയുമായിരുന്ന പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് പീയൂഷ് കൊലപാതകം നടത്തിയത്. വാക്കുതർക്കത്തിനൊടുവിൽ ഇയാൾ പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു. കൂടാതെ, മുംബൈയിലേക്ക് കടന്ന ഇയാൾ അവിടെ ദുർമന്ത്രവാദ കർമങ്ങൾ നടത്തിയതായും പെൺകുട്ടിയുടെ ആത്മാവുമായി സംസാരിക്കാൻ ശ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുന്നതിനായി അവരുടെ സ്വകാര്യ വീഡിയോകൾ കോളേജ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇയാൾ പ്രചരിപ്പിക്കുകയും ചെയ്തു.
ഫെബ്രുവരി 13ന് പ്രതിയുടെ വാടകവീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഫെബ്രുവരി 14ന് മുംബൈയിലെ അന്ധേരിയിൽ നിന്ന് ഇയാളെ പോലീസ് പിടികൂടി.
തെളിവെടുപ്പിനായി പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇയാളുടെ പഴ്‌സിൽ നിന്ന് പെൺകുട്ടിയെ കൊന്ന കാര്യം സമ്മതിക്കുന്ന കത്തും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും ഫോറൻസിക് പരിശോധനയിലെയും വിവരങ്ങൾ കൂടി ലഭിക്കുന്നതോടെ കൂടുതൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചു.


