തിരുവല്ല: തിരുവല്ലയിൽ പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തിൽ കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഇട്ടി എന്ന് വിളിക്കുന്ന ജിബിൻ ജോണിനെ (26) ആണ് തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കീഴ്വായ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുമളി തോട്ടയ്ക്കാട് വില്ലേജിൽ കൈലാസ മന്ദിരത്തിൽ വിഷ്ണു സുരേഷ് ( 26 ) നെ മാർച്ച് മാസത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പീഡനത്തിരയായ പെൺകുട്ടി അസുഖബാധിതയായി മരിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്. ജൂൺ മാസം ഇരുപതാം തീയതിയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തത്. തുടർന്ന് സാക്ഷി മൊഴികളും പെൺകുട്ടിയുടെ മൊബൈൽ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ആണ് ജിബിൻ ജോണിന്റെ അറസ്റ്റിൽ കലാശിച്ചത്. പിടിയിലായ ജിബിൻ ജോണിന്റെ മൊബൈൽ ഫോണിൽ നിന്നും 20ലധികം പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ അടക്കം ലഭിച്ചതായി പോലീസ് പറഞ്ഞു.
ഇയാളുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണെന്ന് ഡിവൈഎസ്പി പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.