കാസർഗോഡ് : ചട്ടഞ്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവിനെയും കൂട്ടുനിന്ന യുവാവിന്റെ സുഹൃത്തിനെയും മേൽപ്പറമ്പ് പൊലിസ് അറസ്റ്റുചെയ്തു. കോളിയടുക്കം സ്വദേശിയായ കെ എം മുഹമ്മദ് അഫ്രീദ്(23), അണങ്കൂർ സുൽത്താൻ നഗറിൽ ബി എം അബ്ദുൾഖാദർ(28) എന്നിവരെയാണ് പൊലിസിന്റെ പിടിയിലായത്.
പ്രതിയായ മുഹമ്മദ് അഫ്രീദിന് 2019 മുതൽ പെൺകുട്ടിയുമായി പരിചയമുണ്ട്.
സമൂഹമാധ്യമം വഴി പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം പ്രണയിക്കുന്നു എന്ന വ്യാജേന പലയിടങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് പണം ആവശ്യപ്പെടുകയുമായിരുന്നു. കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 22 ഗ്രാം സ്വർണം മുന്നേ കൈക്കലാക്കിയിരുന്നു.
ഇതിന് ശേഷവും കുട്ടിയെ വിളിച്ച് നിരന്തരം പ്രതി പണം ആവശ്യപ്പെട്ടിരുന്നു.
അവസാനമായി സുഹൃത്തായ അബ്ദുൾഖാദർ വഴിയാണ് മൂന്ന് ദിവസം മുമ്പ് മുഹമ്മദ് അഫ്രീദ് വിളിച്ചത്. പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് ഭീഷണിപ്പെടുത്തി ആറരലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ കുട്ടിയുടെ പിതാവ് വിവരം പൊലിസിനെ അറിയിച്ചു. തുടർന്ന് പണം നൽകാൻ എന്ന വ്യാജേന പൊലിസ് ഒരുക്കിയ കെണിയിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പടെ ചുമത്തി പോലീസ് കേസെടുത്തു.


