മൈസൂരു: കർണാടകത്തിലെ ഹുൻസൂരിൽ മാനന്തവാടിയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. 20 ലധികം പേർക്ക് പരിക്കേറ്റു. മലപ്പുറം നിലമ്പൂർ പൂക്കോട്ടും പാടം സ്വദേശിയും ക്ലീനറുമായ പ്രിയേഷ്, മാനന്തവാടി പാലമുക്ക് സ്വദേശി ഡ്രൈവർ ഷംസു എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ മംഗളൂരു -മൈസൂരു ദേശീയപാതയിലാണ് അപകടം. ഹുൻസൂരിൽ നിന്ന് സിമൻ്റുമായി പോവുകയായിരുന്ന ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ചാറ്റൽ മഴയത്ത് റോഡിൽ മരം പൊട്ടിവീണത് കണ്ട് വെട്ടിക്കാൻ ബസ് ശ്രമിച്ചപ്പോൾ ലോറി വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറും ക്ലീനറും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചുവെന്നാണ് വിവരം. ആംബുലൻസ് എത്താൻ വൈകിയതും ദുരിതമായി. മറ്റു വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു


