മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ ആത്മഹത്യ ചെയ്ത യുവ വനിത ഡോക്ടറുടെ കുറിപ്പില്‍ പേരുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേരും പിടിയില്‍. സോഫ്റ്റ്വെയര്‍ എഞ്ചിനീയറും ഡോക്ടര്‍ താമസിച്ചിരുന്നു വീടിന്റെ ഉടമസ്ഥന്റെ മകനുമായ പ്രശാന്ത് ബങ്കാറിനെ വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ കുറിപ്പില്‍ പറയുന്ന ഗോപാല്‍ ബദ്‌നെയും പിടിയിലായത്. ഗോപാല്‍ ബദ്‌നെ ഫാല്‍ട്ടണ്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു എന്ന് സത്താറ എസ്പി തുഷാര്‍ ദോഷി പറഞ്ഞു.
പ്രശാന്ത് ബങ്കാര്‍ മാനസിക പീഡനത്തിന് ഇരയായെന്നും പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു യുവഡോക്ടറുടെ ആത്മഹത്യക്കുറിപ്പിലെ പരാമര്‍ശം. ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ മഹാരാഷ്ട്രയില്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കേസ് അട്ടിമറിയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണം ഉണ്ടായിരുന്നു. മെഡിക്കല്‍ രേഖകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കൃത്രിമം നടത്താന്‍ സത്താറ പൊലീസും ഒരു പാര്‍ലമെന്റ് അംഗവും ഇടപെടല്‍ നടത്തിയെന്നായിരുന്നു ആക്ഷേപം. നിലവില്‍ പ്രശാന്ത് ബങ്കാര്‍ ഒന്നാം പ്രതിയും ഗോപാല്‍ ബദാന്‍ രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, മരിച്ച ഡോക്ടറും പ്രശാന്ത് ബങ്കാറുമായി മാസങ്ങളായി അടുപ്പമുണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. സമീപ ആഴ്ചകളില്‍ അവരുടെ ബന്ധം വഷളായി. ‘അവരുടെ ചാറ്റുകളും കോള്‍ റെക്കോര്‍ഡുകളും ഇക്കാര്യം വ്യക്തമാക്കുന്നതാണ്. ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രശാന്ത് ബങ്കാര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ബങ്കാറിന് അടുത്തിടെ ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ ചികിത്സ തേടിയതിന് പിന്നാലെയാണ് ഇരുവരും അടുപ്പത്തിലായതെന്നും ഇയാളുടെ സഹോദരിയും പറയുന്നു. യുവതി ബങ്കാറിനെ സ്ഥിരമായി വിളിച്ചിരുന്നു എന്നും ഇതിന്റെ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും സഹോദരിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ച ഡോക്ടറും പ്രശാന്ത് ബങ്കാറും തമ്മിലുള്ള ബന്ധം വഷളായതോടെയാണ് വീടുടമസ്ഥനായ ഇയാളുടെ പിതാവ് സബ് ഇന്‍സ്‌പെക്ടര്‍ ബദാനയോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതെന്നും പൊലീസ് പറയുന്നു.


