തൃശ്ശൂര്‍: കയ്പമംഗലത്ത് സ്കൂൾ മാനേജർക്കെതിരെ നിയമന തട്ടിപ്പ് പരാതി. കൂരിക്കുഴി എ.എം.യു.പി. സ്കൂൾ മാനേജർ വലപ്പാട് കോതകുളം സ്വദേശി പ്രവീൺ വാഴൂർ (49) നെയാണ് പോലീസ് അറസ്റ്റ് ചെയ്തു. 2012 മുതൽ ഇയാൾ പലരിൽ നിന്നായും പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതേ സ്കൂളിലെ അധ്യാപകരായ ഏഴ് പേർ നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. 25 ലക്ഷം രൂപ മുതൽ 45 ലക്ഷം രൂപ വരെ മാനേജർ ടീച്ചർമാരിൽ നിന്നും വാങ്ങിയതായി പരാതിയിൽ പറയുന്നു.
പണം വാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇവരെ നിയമിക്കുകയോ നിയമനം നടത്തിയവർക്ക് ശമ്പളം നൽകുകയോ ചെയ്തില്ല. ഇത് രണ്ടും ലഭിക്കാതെ വന്നതോടെയാണ് അധ്യാപകര്‍ പൊലീസിൽ പരാതി നൽകിയത്. കയ്പമംഗലം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നാല് കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി 406, 420, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം സിഐ എം.ഷാജഹാൻ, എസ്.ഐ.മാരായ എൻ.പ്രദീപ്, സജിപാൽ, സിയാദ്, ഷെറീഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

