ബെംഗളൂരു: അങ്കണവാടിക്ക് പുറത്തുവച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. കർണാടകയിലെ സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിലാണ് സംഭവം. മയൂരി സുരേഷ് കുമ്പളപ്പെനവർ എന്ന പെൺകുട്ടിയാണ് മരിച്ചത്. മൂത്രമൊഴിക്കാനായി പുറത്തു പോയപ്പോഴാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.
അതേ സമയം, കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്ന ആരോപണവും ഉയരുന്നുണ്ട്. കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും പ്രാദേശിക ആശുപത്രിയിലെ ഡോക്ടർ ആൻറിവെനം നൽകാൻ കൂട്ടാക്കിയില്ല എന്നാണ് ആരോപണം. പകരം, ഹുബ്ബള്ളിയിലെ മെഡിക്കൽ കോളേജിലേക്ക് അയക്കുകയാണ് ചെയ്തത്. ഹുബ്ബള്ളിയിലെത്തും മുമ്പ് കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. പ്രാദേശിക ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ഡോ. ദീപ തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ ആരോപിച്ചു. അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഇല്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു

