Headlines

മലബാര്‍ എക്‌സ്പ്രസിൽ നാട്ടിലേക്ക് വരവെ എസ്-4 കമ്പാർട്ട്മെന്‍റിൽ അടുത്തിരുന്ന 3 പേർ ബിസ്കറ്റ് നൽകി, കഴിച്ചതും വടകര സ്വദേശി ബോധം കെട്ടു; കവർച്ച



           

കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ യുവാവിനെ മയക്കി കവര്‍ച്ച നടത്തിയ ബിഹാര്‍ സ്വദേശികളെ പൊലീസ് പിടികൂടി. ബിഹാര്‍ ആരാറിയ സ്വദേശികളായ അബ്ദുല്ല റജാക്ക്(34), മുഹമ്മദ് മഹ്‌മൂദ് ആലം(25), മുഹമ്മദ് സഫര്‍(40) എന്നിവരെയാണ് റെയില്‍വേ പൊലീസും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്. വടകര പുതുപ്പണം സ്വദേശി വി.പി സരിന്‍ ആണ് കവര്‍ച്ചക്കിരയായത്. മംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സരിന്‍ മലബാര്‍ എക്‌സ്പ്രസില്‍ നാട്ടിലേക്ക് വരവേയാണ് തട്ടിപ്പിനിരയായത്.

സരിൻ സഞ്ചരിച്ചിരുന്ന എസ്-4 കംപാര്‍ട്‌മെന്‍റില്‍ അടുത്ത സീറ്റിലാണ് മൂന്ന് പ്രതികളും ഇരുന്നിരുന്നത്. യാത്രക്കിടെ ഇവര്‍ സരിനുമായി സൗഹൃദം സ്ഥാപിക്കുകയും ട്രെയിന്‍ കുമ്പളയിലെത്തിയപ്പോള്‍ ബിസ്‌കറ്റ് നല്‍കുകയും ചെയ്തു. നിമിഷ നേരം കൊണ്ട് മയങ്ങിപ്പോയ സരിന്‍ പിന്നീട് ഫറോക്കില്‍ എത്തിയപ്പോഴാണ് മയക്കം വിട്ടുണര്‍ന്നത്. സീറ്റ് ബുക്ക് ചെയ്തയാള്‍ എത്തി തട്ടിവിളിച്ചപ്പോള്‍ മയക്കത്തില്‍ നിന്നുണരുകയായിരുന്നു. അര്‍ധ ബോധത്തില്‍ ഫറോക്കില്‍ ഇറങ്ങിയെങ്കിലും കൈവശമുണ്ടായിരുന്ന ബാഗും മറ്റ് വസ്തുക്കളും നഷ്ടപ്പെട്ടു. പിന്നീട് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള തെറ്റായ ട്രെയിനില്‍ കയറുകയും തിരൂരില്‍ ഇറങ്ങുകയും ചെയ്തു.

ദേഹാസ്വാസ്ഥ്യ തുടര്‍ന്ന് ഇവിടെ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉടന്‍ തന്നെ അന്വേഷണം നടത്തുകയും മണിക്കൂറുകള്‍ കൊണ്ട് തന്നെ പ്രതികളെ കോഴിക്കോട് നിന്ന് പിടികൂടുകയും ചെയ്തു. മോഷ്ടിച്ച വസ്തുക്കള്‍ ഇവരില്‍ നിന്ന് കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: