നെടുങ്കണ്ടം: ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. ചാറല്‍മേട് കല്ലേലുങ്കല്‍ ബിജുമോനാണ് (29) പിടിയിലായത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ചാറല്‍മേട് ആയുര്‍വേദ ഡിസ്‌പെന്‍സറിലെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്. ജനല്‍ ചില്ലുകള്‍ എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെയാണ് യുവാവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസ്‌പെന്‍സറിയിലെത്തിയ ബിജുമോന്‍ ശരീരവേദനക്ക് കുഴമ്പ് വേണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ആശുപത്രിയില്‍ ഡോക്ടര്‍ മീറ്റിങ്ങിന് പോയിരുന്നുവെങ്കിലും ജീവനക്കാര്‍ ഇയാള്‍ക്ക് കുഴമ്പ് നല്‍കി. എന്നാല്‍, കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് ഇയാള്‍ ബഹളംവെക്കുകയും ജീവനക്കാരെ അസഭ്യം പറയുകയുമായിരുന്നു. ഡോക്ടർ വരാതെ കൂടുതൽ മരുന്ന് നൽകാൻ കഴിയില്ലെന്ന് ഡിസ്‌പെന്‍സറി അധികൃതർ അറിയിച്ചതോടെയാണ് യുവാവ് പ്രശ്നമുണ്ടാക്കാൻ തുടങ്ങിയത്.
കുഴമ്പ് വാങ്ങി പുറത്തിറങ്ങിയ ബിജുമോന്‍ വനിത ജീവനക്കാരെ അസഭ്യം പറയുകയും നഗ്നത പ്രദര്‍ശനം നടത്തുകയും റോഡില്‍നിന്ന് കല്ലുകള്‍ പെറുക്കി ജനല്‍ ചില്ലുകള്‍ക്ക് നേരെ എറിയുകയുമായിരുന്നു. കെട്ടിടത്തിന്‍റെ രണ്ടാംനിലയിലെ വിവിധ ജനാലകളുടെ ചില്ലുകള്‍ പൊട്ടി. പരിഭ്രാന്തരായ ജീവനക്കാര്‍ അറിയിച്ചതോടെ നെടുങ്കണ്ടം പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു.
