മലപ്പുറം: പെരിന്തൽമണ്ണയിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിലായി 60 ഗ്രാമിലധികം രാസലഹരി പിടിച്ചെടുത്തത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. മക്കരപറമ്പിൽ വെച്ച് 54.88 ഗ്രാം മെത്താംഫിറ്റമിനുമായി കൂട്ടിൽ സ്വദേശി മുഹമ്മദ് ഫാസിൽ(39 ), രാമപുരം സ്വദേശി ഫിറോസ് ബാബു(45 ) എന്നിവരെയാണ് പിടികൂടിയത്.
അതേസമയം പാണമ്പിയിൽ വെച്ച് 6.65 ഗ്രാം മെത്താംഫിറ്റമിനുമായി പാലക്കാട് കച്ചേരിപ്പറമ്പ് സ്വദേശി മുഹമ്മദ് റിൻഷാദ് (25), പെരിന്തൽമണ്ണ ദുബായ് പടി സ്വദേശി സിബ്നു ലാൽ.സി എന്നിവരുമാണ് പിടിയിലായത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും മലപ്പുറം ഇന്‍റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ മലപ്പുറം ഐക്കരപ്പടിക്കടുത്ത് കണ്ണവെട്ടിക്കാവ് അമ്പലക്കണ്ടി വള്ളിക്കാട്ട് എംഡിഎംഎയുമായി നാലംഗ സംഘത്തെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും പിടികൂടി. കാറുകളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സംഘത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അരൂര്‍ എട്ടൊന്നില്‍ ഷഫീഖ് (35), വാഴക്കാട് കമ്പ്രതിക്കുഴി നൗഷാദ് (40), കൊട്ടപ്പുറം കുന്നംതൊടി ഷാക്കിര്‍ (32), ഐക്കരപ്പടി ഇല്ലത്തുപടി ബാര്‍ലിമ്മല്‍ പറമ്പ് റഷാദ് മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ നിന്ന് 153 ഗ്രാം എം.ഡി.എം.എയും അരലക്ഷം രൂപയും ലഹരി വസ്തു തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, രണ്ട് കാറുകള്‍ എന്നിവയും പിടിച്ചെടുത്തു


