ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷൻ ബ്രിജ്ഭൂഷണനെതിരെ പ്രതിഷേധം കടുപ്പിച്ച് കൂടുതൽ ഗുസ്തി താരങ്ങൾ. അർജുന-ഖേൽരത്‌ന പുരസ്‌കാരങ്ങൾ തിരികെ നൽകുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിക്കയച്ച തുറന്ന കത്തിലാണ് വിനേഷ് നിലപാട് വ്യക്തമാക്കിയത്. ബ്രിജ് ഭൂഷണെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് നടപടി. ബജ്‌റംഗ് പുനിയ പത്മശ്രീ പുരസ്‌കാരം തിരികെ നൽകിയിരുന്നു.
ഗുസ്തി താരങ്ങൾ പ്രതിഷേധം കടുപ്പിക്കുന്നുവെന്നതിന്റെ സൂചനയാണ് വിനേഷ് ഫോഗട്ടിന്റെ നടപടി. ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായതാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്താൻ കാരണം. ഒളിമ്പിക്‌സ് മെഡൽ ജേതാവായ സാക്ഷി മാലിക് നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
പ്രതിഷേധം കനത്തതോടെ ഗുസ്തി ഫെഡ്‌റേഷൻ ഭരണസമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഗുസ്തി താരങ്ങൾ വീണ്ടും ഉയർത്തുന്നത്
