തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യചെയ്തത് ഭർതൃ മാതാവിന്റെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കൾ. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയുടെ മരണത്തിലാണ് യുവതിയുടെ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തുന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഷഹന ജീവനൊടുക്കിയത്.
ഭർതൃ വീട്ടിലെ പ്രശ്നങ്ങലെ തുടർന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഇന്നലെ ഭർതൃവീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ, ഷഹന പോകാൻ തയ്യാറായില്ല. തുടർന്ന് ഭർത്താവ് നൗഫൽ, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. പിന്നാലെ യുവതി മുറിയിൽ കയറി കതകടച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിനെ ബലമായി കൊണ്ടുപോയതിന്റെ ആഘാതത്തിലാണ് ഷഹന ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ വെച്ച് മർദ്ദനമേറ്റിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും വീട്ടുകാർ പുറത്തുവിട്ടു. ഈ ദൃശ്യങ്ങളടക്കമാണ് പൊലീസിൽ പരാതി നൽകിയത്. സാമ്പത്തികം കുറഞ്ഞതിന്റെ പേരിൽ ഭർതൃ മാതാവ് പീഡിപ്പിച്ചിരുന്നുവെന്നും ഷഹനയുടെ ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നു.


