ലയണൽ മെസ്സിക്ക് അമേരിക്കയിൽ സ്വപ്ന തുടക്കമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മെസ്സിയുടെ ഇരട്ട ഗോളുകളിൽ ഇന്ന് ലീഗ്സ് കപ്പിൽ ഇന്റർ മയാമി ഒർലാണ്ടോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. മൂന്നിൽ രണ്ടു ഗോളുകളും മെസ്സിയുടേതായിരുന്നു. ഈ ജയത്തോടെ ഇന്റർ മയാമി ടൂർണമെന്റിന്റെ പ്രീക്വാർട്ടറിലേക്ക് കടക്കുകയും ചെയ്തു.

മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. റോബേർട് തോമസ് ടെയ്ലറിന്റെ പാസ് നെഞ്ചിൽ ഏറ്റുവാങ്ങി ഒരു വോളിയിലൂടെ മെസ്സി പന്ത് വലയിലേക്ക് എത്തിക്കുകയായിരുന്നു.
17-ാം മിനുട്ടിൽ അറോഹോ വിലിഷസിലൂടെ ഒർലാണ്ടോ മറുപടി നൽകി. കളി ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ അറ്റാക്ക് ശക്തമാക്കിയ ഇന്റർ മയായി 51-ാം മിനുട്ടിൽ ഒരു പെനാൾറ്റിയിലൂടെ ലീഡ് വീണ്ടെടുത്തു. ജോസഫ് മാർട്ടിനസ് ആണ് പെനാൾറ്റി എടുത്ത് ലക്ഷ്യത്തിൽ എത്തിച്ചത്.

72-ാം മിനുട്ടിൽ മെസ്സി വീണ്ടും ഗോൾ കണ്ടെത്തി. ജോസഫ് മാർട്ടിനസിന്റെ അസിസ്റ്റിൽ നിന്ന് മെസ്സിയുടെ ഒരു വലം കാലൻ ഫിനിഷ് ആണ് ഗോളായി മാറിയത്. മെസ്സിക്ക് ഇതോടെ മയാമിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളായി.
ജോർദി ആൽബ ഇന്റർ മയാമിക്കായി അരങ്ങേറ്റം നടത്തി. ബുസ്കറ്റ്സ് ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നു.