മലപ്പുറം : സിപിഐ പാലക്കാട് ഘടകത്തിലെ കൂട്ടരാജിയും തരംതാഴ്ത്തലുമായി വിഭാഗീയത നീറിനിൽക്കുന്നതിനിടെ,പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ എഐഎസ്എഫിലും വെട്ടി നിരത്തൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോയിന്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.
മലപ്പുറത്ത് നടന്ന സംസ്ഥാന ക്യാംപിന്റെ ഭാഗമായി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. ജില്ലാ കമ്മിറ്റികളുടെ എതിർപ്പ് മറികടന്നാണു നടപടി
യെന്നാണു സൂചന. സ്ഥാനം നഷ്ടപ്പെട്ടവരെല്ലാം പാർട്ടിയിലെ എതിർചേരിയിൽ നിൽക്കുന്നവരാണ്. നടപടിക്കെതിരെ മേൽഘടകങ്ങളെ സമീപിക്കാനുള്ള ആലോചനയിലാണ് ഒഴിവാക്കപ്പെട്ടവർ.
സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണൻ എസ് ലാൽ, ജോയിന്റ് സെക്രട്ടറി സി കെ. ബിജിത്ത്ലാൽ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം നിർമൽ മൂർത്തി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വിഷ്ണു, സിറിൽ ബെന്നി എന്നിവരെയാണ് ഒഴിവാക്കിയത്. സംഘടനയിൽ സജീവമല്ലാത്തവരെയും സംഘടനയിൽ തുടരാനുളള മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെയുമാണ് സാധാരണ സംസ്ഥാന ക്യാംപിന്റെ ഭാഗമായി കമ്മിറ്റിയിൽനിന്ന് ഒഴിവാക്കുന്നത്. സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നവരെ വിഭാഗീയതയുടെ ഭാഗമായി തിരഞ്ഞു പിടിച്ച് വെട്ടിനിരത്തിയെന്നാണ് എതിർ വിഭാഗം ആരോപിക്കുന്നത്.
ബിജിത്ത് ലാൽ സിപിഐ നവമാധ്യമ വിഭാഗത്തിന്റെ കോഴിക്കോട് ജില്ലാ ചുമതല കാരൻകൂടിയാണ്. പാർട്ടിയിലെ എതിർചേരിയിലെ നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ബിജിത്താണ് കൈകാര്യം ചെയ്യുന്നത്. ഇതാണ് നടപടിക്കു കാരണമെന്നാണ് ആരോപണം. വിഷ്ണു പാലക്കാട് ചെർപ്പുളശ്ശേരി നഗരസഭാ കൗൺസിലറാണ്. വിഭാഗീയത രൂക്ഷമായ പാലക്കാട്ടെ സിപിഐയിൽ എതിർ പക്ഷത്തിനൊപ്പം നിൽക്കുന്നവനാണ്.
സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയിലേക്കുനടന്ന തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രമാണ് നിർമൽ മൂർത്തിക്കെതിരായ നടപടിയെന്ന് അതിനെ എതിർക്കുന്നവർ പറയുന്നു.
തിരുവനന്തപുരത്ത് നിന്നും സംസ്ഥാന കമ്മിറ്റിൽ ഉൾപ്പെടുത്തിയവർക്ക് എതിരെ ഒരു വിഭാഗം ശക്തമായി പ്രതികരിച്ചിരുന്നു. ജില്ലാ സെക്രട്ടിയെയും പ്രസിഡന്റിനെയും പരിഗണിക്കാതെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എം രാഹുലിനെ കൊണ്ട് വന്നത് തർക്കത്തിനിടയാക്കി.
സിപിഐ പാലക്കാട് ജില്ലാ ഘടകത്തിൽ നടന്ന തരംതാഴ്ത്തലും തുടർന്നുണ്ടായ കൂട്ടരാജിയു മായി ബന്ധപ്പെട്ട വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടെയാണ് എഐഎസ്എഫിൽ വെട്ടി നിരത്തൽ ആരോപണമുയരുന്നത്. സംസ്ഥാന സെക്രട്ടറി പി കബീർ വിഭാഗീയത രൂക്ഷമായ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലം കാരനാണ്. സംസ്ഥാന റവന്യൂ മന്ത്രി കെ രാജനാണ് എഐഎസ്എഫിന്റെ പാർട്ടിയിൽ നിന്നുള്ള ചുമതലക്കാരൻ .
വിഭാഗീയത :എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയിൽ വെട്ടി നിരത്തൽ
