കൊയിലാണ്ടിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; 20ലധികം പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ 20 ലധികം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കോളജ് യൂണിയന്‍ ചെയര്‍മാനെയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെയും കേസില്‍ പ്രതി ചേര്‍ത്തു. നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന 20 പേര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വ്യക്തി വൈരാഗ്യത്തില്‍ മര്‍ദിച്ചതാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.


വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയാണ് കൊല്ലം ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അമലിനെ ആക്രമിച്ചത്. റാഗിംഗ് നടത്തി എന്നാരോപിച്ചായിരുന്നു മര്‍ദനം. രണ്ടാഴ്ച മുന്‍പ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അനുനാധിനെ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചിരുന്നു. അതിനു നേതൃത്വം നല്‍കിയത് അമല്‍ ആണെന്ന് ആരോപിച്ചാണ് 20ലധികം വിദ്യാര്‍ഥികളുടെ ഇടയില്‍വെച്ച് ക്രൂരമായി മര്‍ദിച്ചത്. മൂക്കിനും കണ്ണിനും മുഖത്തും അടിയേറ്റ് പരിക്ക് പറ്റിയ അമല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

കൂടെയുണ്ടായിരുന്നവരെ പറഞ്ഞുവിട്ട ശേഷം അമലിനെ തടഞ്ഞുനിര്‍ത്തി കോളജ് യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. അക്രമികള്‍ തന്നെയാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് എത്തിച്ചവര്‍ ബൈക്കപകടമാണെന്നാണ് പറഞ്ഞത്. മര്‍ദനം മനഃപൂര്‍വം മറച്ചുവച്ചെന്ന് കുടുംബം ആരോപിച്ചു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം ചര്‍ച്ചയാകുന്നതിടെയാണ് കോഴിക്കോട് കൊയിലാണ്ടിയിലും വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: