കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. കടുത്തുരുത്തി അറുന്നൂറ്റിമംഗലം മങ്ങാട് കമ്പനിപ്പടി കുറുമുള്ളീൽ ജോർജ് ജോണിനെയാണ് (52) വിജിലൻസ് പിടകൂടിയത്. കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കുറവിലങ്ങാട് സ്വദേശിയായ യുവാവിൽനിന്ന് 1300 രൂപ കൈപ്പറ്റുന്നതിനിടെയാണ് കോട്ടയം ഡിവൈ.എസ്.പി രവികുമാറും സംഘവും ജോർജിനെ കസ്റ്റഡിയിലെടുത്തത്.
യുവാവ് കാനഡയിൽ പോകുന്നതിന്‍റെ ഭാഗമായി പഞ്ചായത്തിൽ ജനനം രജിസ്റ്റർ ചെയ്യുന്നതിന് പാലാ ആർ.ഡി.ഒ ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. ഇത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആർ.ഡി.ഒ ഓഫിസിൽ നിന്ന് ഞീഴൂർ വില്ലേജ് ഓഫിസർ ജോർജ് ജോണിന് കൈമാറി. ഇതിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഇയാൾ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
വില്ലേജ് ഓഫിസിലെ വൈദ്യുതി ചാർജ് അടക്കാനെന്ന പേരിലാണ് പരാതിക്കാരനോട് 1300 രൂപ ആവശ്യപ്പെട്ടത്. പണം നൽകിയാലേ റിപ്പോർട്ട് ആർ.ഡി.ഒ ഓഫിസിലേക്ക് അയക്കൂ എന്നും വില്ലേജ് ഓഫിസർ പറഞ്ഞു. ഇതോടെ യുവാവ് കോട്ടയം വിജിലൻസ് ഓഫിസിലെത്തി പരാതി നൽകുകയായിരുന്നു.
വ്യാഴാഴ്ച വിജിലൻസ് ഏൽപിച്ച തുക യുവാവ് വില്ലേജ് ഓഫിസർക്ക് കൈമാറുന്ന സമയത്തുതന്നെ അവിടെയുണ്ടായിരുന്ന വിജിലൻസ് സംഘം ജോർജ് ജോണിനെ പിടികൂടുകയായിരുന്നു. വിജിലൻസ് ഇൻസ്പെക്ടർ എസ്. പ്രദീപ്, എസ്.ഐമാരായ സ്റ്റാൻലി തോമസ്, വി.എം. ജയ്മോൻ, പ്രദീപ്കുമാർ, കെ.സി. പ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

