Headlines

കൊട്ടിക്കലാശം നാളെ: പരസ്യ പ്രചാരണം നാളെ അവസാനിക്കും


തിരുവനന്തപുരം : ഒന്നരമാസത്തെ വീറും വാശിയും പകർന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും.പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ. പോളിംഗ് വെള്ളിയാഴ്ച്. 20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്ര ഭരിക്കുന്ന എൻഡിഎയ്ക്കും നിർണായകം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 19 സീറ്റുകൾ സമ്മാനിക്കുകയും എൽഡിഎഫിനെ ഒന്നിലൊതുക്കുകയും എൻഡിഎയെ നിരാശപ്പെടുത്തുകയും ചെയ്ത കേരളത്തിൻ്റെ ഇപ്പോഴത്തെ മനസ്സിലിരുപ്പ് അറിയാൻ വോട്ട് ചെയ്ത് കാത്തിരിക്കേണ്ടത് 38 ദിവസങ്ങൾ, ഫലം പ്രഖ്യാപനം ജൂൺ നാലിന്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. അതിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും (5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്.സംസ്ഥാനത്ത് ആകെ വോട്ടർമാരുടെ എണ്ണം 2,77,49,159. അതിൽ 6,49,833 പേർ പുതിയ വോട്ടർമാരാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 25231 പോളിങ് ബൂത്തുകളാണ് (ബൂത്തുകൾ-25177, ഉപബൂത്തുകൾ-54) ഉള്ളത്.

ഇവിടങ്ങളിൽ 30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനമായ വെബ്കാസ്റ്റിങ് നടത്തും. ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: