തിരൂർ: ഏറെ വിവാദമായ കൊടിഞ്ഞി ഫൈസൽ വധക്കേസിൽ വാദം കേൾക്കുന്നത് ജൂൺ 26ലേക്ക് മാറ്റി. കേസ് തിങ്കളാഴ്ച തിരൂർ ജില്ല കോടതിയുടെ പരിഗണനക്ക് വന്നെങ്കിലും വാദം കേൾക്കുന്നത് ജൂൺ 26ലേക്ക് മാറ്റിവെക്കുകയായിരുന്നു. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചുള്ള ഉത്തരവ് ലഭിക്കാത്തതിനാൽ വാദം കേൾക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യത്തെത്തുടർന്നാണ് കേസ് അടുത്ത മാസത്തേക്ക് മാറ്റിവെച്ചത്. ഫൈസലിൻ്റെ ഭാര്യ ജസ്നക്ക് വേണ്ടി അഡ്വ. ഫവാദ് പത്തൂർ ഹാജറായി. അഡീഷണൽ സെഷൻസ് കോടതിയിൽ എൻ.ആർ കൃഷ്ണകുമാറാണ് വിചാരണയ്ക്കുള്ള തീയതി പ്രഖ്യാപിക്കാനായി തിങ്കളാഴ്ച കേസ് പരിഗണിച്ചത്. നേരത്തെയും വിചാരണ തീയതി തീരുമാനിച്ചിരുന്നുവെങ്കിലും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജറായിരുന്നില്ല. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി നിയമിക്കണമെന്ന് ഫൈസലിൻ്റെ മാതാവ് ജമീല ആവശ്യപ്പെട്ടിരുന്നു. കോഴിക്കോടുള്ള സീനിയര്‍ അഭിഭാഷകനായ കുമാരന് കുട്ടിയെ സ്പെഷ്യല്‍ പബ്ലിക് പ്രോസുക്ക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ടാണ് ഫൈസലിന്റെ മാതാവ് ജമീല അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. . പ്രതികള്‍ക്ക് വേണ്ടി തൃശൂര്‍ സ്വദേശിയായ സീനിയര്‍ അഭിഭാഷകന് ഈശ്വരനാണ് ഹാജറാകുന്നത്. മാര്‍ച്ചില്‍ കേസ് വിളിച്ച സമയത്ത് കേസിലെ 15 പ്രതികളും തിരൂര്‍ കോടതിയില്‍ ഹാജറായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചുവെന്ന കാരണത്താൽ 2016 നവംബര്‍ 19ന് പുലര്‍ച്ചെ 5.03 നാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് പുല്ലാണി ഫൈസല്‍ കൊല്ലപ്പെടുന്നത്. കൊടിഞ്ഞി പാലാപാര്‍ക്കിലെ വാടക കോർട്ടേഴ്സില്‍ നിന്നും ഓട്ടോയില്‍ താനൂരിലേക്ക് സഞ്ചരിക്കുകയായിരുന്ന ഫൈസലിനെ ബൈക്കിലെത്തിയ നാലംഘ സംഘമാണ് വെട്ടിവീഴ്ത്തിയത്. ഏറെ കോലിളക്കം സൃഷ്ടിച്ച കേസില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരായ 16 പേരെയാണ് പിടികൂടിയത്. 2017 ആഗസ്റ്റ് 29ന് കേസിലെ രണ്ടാം പ്രതിയായ ബിപിന്‍ കൊല്ലപ്പെട്ടതിനാല്‍ കോടതിയില്‍ അന്വേഷണ സംഘം നല്കിയ അപേക്ഷ പരിഗണിച്ച് പ്രതി പട്ടികയില്‍ നിന്നും ഇയാളെ ഒഴിവാക്കിയിരുന്നു.

