കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിൻ്റെ വധശിക്ഷ ഇളവു ചെയ്ത് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹർജി പരിഗണിച്ച കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷം പരോളില്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചു.
കേസിൽ ഇരട്ട ജീവപര്യന്തം വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ നിനോ മാത്യുവിന്റെ കാമുകി അനുശാന്തി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചിൻ്റേതാണ് വിധി.
2014 ഏപ്രിൽ 16നാണ് നിനോ മാത്യു കാമുകി അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം തുഷാറത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകൾ സ്വാസിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ പ്രകാരമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.

