ലഖ്‌നൗ: ക്ഷേത്രത്തിൽ സ്ത്രീകളുടെ ക്ലോക്ക് റൂമിൽ നടത്തിയ പൊലീസ് പരിശോധനയിൽ ഒളികാമറ കണ്ടെത്തി. യുപി ഗാസിയാബാദിലെ ചോട്ടാ ഹരിദ്വാർ എന്ന് അറിയപ്പെടുന്ന ഗംഗാനഗറിലെ ക്ഷേത്രത്തിലാണ് സംഭവം. ഒളികാമറ പൂജാരിയുടെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനു പിന്നാലെ പൂജാരി മുകേഷ് ഗോസ്വാമി ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. മൊബൈലിൽ ഇയാൾ സ്ത്രീകളുടെ നഗ്നരംഗങ്ങൾ കാണാറുള്ളതായാണ് പൊലീസിന് വിവരം ലഭിച്ചത്. സിസിടിവിയുടെ ഡിവിആറിൽ നിന്ന് കഴിഞ്ഞ അഞ്ചു ദിവസത്തെ വിവരങ്ങൾ പരിശോധിച്ചപ്പോൾ 75ഓളം സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യം പതിഞ്ഞതായി കണ്ടെത്തി.
ക്ഷേത്രത്തിനോട് ചേർന്നുള്ള നദിയിൽ കുളിക്കുന്ന തീർത്ഥാടകർക്ക് വസ്ത്രം മാറാൻ സജ്ജീകരിച്ചതായിരുന്നു ക്ലോക്ക് റൂം. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ഒരു സ്ത്രീയാണ് ക്ലോക്ക് റൂമിൽ ഒളികാമറ ഘടിപ്പിച്ചതായി സംശയം തോന്നി പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു

