ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതി കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തു. തിഹാർ ജയിലിലെത്തി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സംഘം ചോദ്യം ചെയ്ത ശേഷമാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
കെജ്രിവാളിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാൻ ഡൽഹി കോടതി ബുധനാഴ്ച സി.ബി.ഐക്ക് അനുമതി നൽകി. പ്രത്യേക ജഡ്ജി അമിതാഭ് റാവത്തിന്‍റെ ഉത്തരവിന് പിന്നാലെയാണ് അറസ്റ്റ്.
ജൂൺ 20ന് വിചാരണ കോടതി ഒരുലക്ഷം രൂപയുടെ ബോണ്ടിൽ കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. തൊട്ടുത്ത ദിവസം താൽക്കാലികമായും ചൊവ്വാഴ്ച പൂർണമായും ഹൈകോടതി ജാമ്യം തടഞ്ഞു. വിചാരണ കോടതിയുടെ നടപടിയിൽ പിഴവുണ്ടെന്ന് ഹൈകോടതി വിമർശിച്ചു.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാൾ ഉൾപ്പെടെയുള്ള എ.എ.പി നേതാക്കൾ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഈ തുക ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് അന്വേഷണ ഏജൻസി അവകാശപ്പെടുന്നത്. മേയ് 10ന് ഇടക്കാല ജാമ്യത്തിലിറങ്ങിയ കെജ്രിവാൾ ജൂൺ രണ്ടിന് തിഹാർ ജയിലിലേക്ക് മടങ്ങി.

