തിരൂർ: രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നുപേർ 12.13 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ. പശ്ചിമബംഗാളിലെ ഭോട്ടാൻ ഗ്രാമത്തിലെ റയാൻ സ്വദേശി പാറുൽ ബീവി (38), പശ്ചിമബംഗാളിലെ ഹർട്ടുദ്ദേവ്വാൽ പിർത്തള സ്വദേശി അർജിന ബീവി (44) എന്നിവരും ഇവർക്ക് കഞ്ചാവ് കടത്താൻ ഓട്ടോയുമായെത്തിയ ഓട്ടോഡ്രൈവർ തെന്നല കൊടക്കൽ ചുള്ളിപ്പാറ ചെനക്കൽ വീട്ടിൽ റഫീഖും (38) ആണ് പിടിയിലായത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
തിരൂർ റെയിൽവേസ്റ്റേഷൻ-സിറ്റി ജങ്ഷൻ റോഡിൽ ശനിയാഴ്ച പുലർച്ചെ നാലിനാണ് ഇവരെ പിടികൂടിയത്. എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആവശ്യക്കാരെ കണ്ടെത്തുന്നതും ചില്ലറക്കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നതും പണം മുടക്കുന്നതും അറസ്റ്റിലായ റഫീഖാണെന്ന് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എം ബാബുരാജ്, എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡിലെയും തിരൂർ എെെക്സസ് റെയ്ഞ്ച് ഓഫീസിലെയും ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്. കഞ്ചാവുമായി പിടിയിലായ അർജിന ബീവി, പാറുൽ ബീവി, സഹായിയായ ഓട്ടോഡ്രൈവർ റഫീഖ്.

