കോഴിക്കോട്: യൂസ്ഡ് കാർ ഷോറൂമിൽ ആദായനികുതി വകുപ്പു നടത്തിയ റെയ്ഡിൽ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാടു കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖർ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തി.
മാസങ്ങളായി വൻ തുകകളുടെ ഇടപാടുകൾ നടക്കുന്നതു സംബന്ധിച്ചു സംശയം ഉയർന്നതിനെ തുടർന്നായിരുന്നു റെയ്ഡ്. പ്രമുഖ താരങ്ങൾ ആഡംബര കാറുകൾ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം റോയൽ ഡ്രൈവിനു വിൽപന നടത്തി പണം അക്കൗണ്ടിൽ കാണിക്കാതെ കൈപ്പറ്റിയതായി കണ്ടെത്തി. കൂടാതെ ഇവിടെ നിന്നു കാറുകൾ വാങ്ങി കാറിന്റെ വില കള്ളപ്പണമായി നൽകിയതും കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരത്തിനും മലയാളികൾ ഉൾപ്പടെയുള്ള പ്രമുഖ സിനിമാതാരങ്ങൾക്കും നോട്ടീസ് അയക്കാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചു. കാർ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിലാണു രണ്ടു ദിവസമായി റെയ്ഡ് നടത്തിയത്


