Headlines

ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ നിർണായക ശുപാർശ; എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക നിയമനം പി എസ് സിക്ക് വിടണം

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. നിലവിൽ സർക്കാർ സർവീസുകളിലേക്കും ബോർഡ്/കോർപ്പറേഷനുകളിലേക്കും നിയമനം നടത്തുന്ന രീതിയിൽ പി എസ് സി വഴി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനവും നടത്തണമെന്നാണ് നിർദ്ദേശം. ഇക്കാര്യത്തിൽ നിയമതടസ്സങ്ങളുണ്ടെങ്കിൽ നിയമനത്തിന് പ്രത്യേക ബോർഡ് രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഹൈസ്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനുപുറമേ, കുട്ടികൾക്ക് ആഴത്തിലുള്ള പഠനത്തിന്‌ സൗകര്യം ഉറപ്പാക്കാനാണ് ഈ നിർദേശം.

നിശ്ചിതശതമാനം അധ്യാപകരുടെ പങ്കാളിത്തമുള്ള അധ്യാപകസംഘടനകൾക്കേ അംഗീകാരം നൽകാവൂവെന്നും ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു പ്രധാന ശുപാർശ.പ്രീസ്കൂൾ മുതൽ 12 വരെ പഠിപ്പിക്കുന്ന മുഴുവൻപേരെയും അധ്യാപകരെന്ന ഒറ്റനിർവചനത്തിന്റെ പരിധിയിൽ കൊണ്ടുവരണം. ഇങ്ങനെ ചെയ്യുമ്പോൾ സർവീസിലുള്ള മുഴുവൻ അധ്യാപകരെയും ഒറ്റവിഭാഗത്തിൽ ഉൾപ്പെടുത്തി റഫറണ്ടം നടത്തണം.

അധ്യാപകസംഘടനകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ ആകെയുള്ള അംഗങ്ങളുടെ ഒരു നിശ്ചിതശതമാനം അധ്യാപകരുടെ പിന്തുണയുണ്ടാവണം. 18 ശതമാനത്തിൽ കുറയാത്ത ഒരു സംഖ്യ നിശ്ചയിക്കുന്നതാണ് അഭികാമ്യം. ഗുണമേന്മാ വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഹൈസ്കൂളുകളെല്ലാം 12 വരെയാക്കി ഉയർത്താനുള്ള ശുപാർശ. തൊഴിൽപഠനത്തിന് ഊന്നൽ നൽകിയുള്ളതാണ് പുതിയ സ്കൂൾ പാഠ്യപദ്ധതി. എട്ടാംക്ലാസ് മുതൽ കുട്ടികളുടെ അഭിരുചി മനസ്സിലാക്കണമെന്നും ഒൻപതുമുതൽ അതനുസരിച്ചുള്ള പഠനം നടപ്പാക്കണമെന്നുമാണ് നിർദേശം.

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്കൂൾ സമയം ക്രമീകരിക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സർക്കാർ സ്കൂളുകൾ ഒൻപതര മുതൽ മൂന്നര വരെയോ 10 മണി മുതൽ 4 മണി വരെയോ ആണ് പ്രവർത്തിക്കുന്നത്. എന്നാൽ ഈ സമയത്തിൽ മാറ്റം വരുത്തുന്നത് നിലവിൽ അജണ്ടയിലില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. അതേ സമയം റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചെങ്കിലും നിർദേശങ്ങളിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: