കോട്ടയം: കോട്ടയം നഗരസഭയിൽ സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തിൽ 3 ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, പബ്ലിക് ഹെൽത്ത് നഴ്സ് പ്രമോട്ടർ ബിന്ദു, അക്കൗണ്ട് വിഭാഗത്തിലെ സീനിയർ ക്ലാർക്കായ സന്തോഷ് കുമാർ എന്നിവരെ ആണ് സസ്പെൻഡ് ചെയ്തത്.
സാമ്പത്തിക തിരിമറി സംബന്ധിച്ച് മൂന്നു പേർക്കും 48 മണിക്കൂറിനകം വിശദീകരണം നൽകണം എന്നാവശ്യപ്പെട്ടു മെമ്മോ നൽകിയിരുന്നു. ഇതിന് ഇവർ നൽകിയ മറുപടി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ചെയർപഴ്സൻ ബിൻസി സെബാസ്റ്റ്യന്റെ നടപടി. തട്ടിപ്പു നടത്തിയ അഖിൽ സി.വർഗീസിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നു 3 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കണ്ടെത്തൽ. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. അഖിലിന്റെ അമ്മ പി.ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമയച്ചത്. ഇതേ പേരിൽ ഒരാൾക്ക് നഗരസഭയിൽ നിന്നു പെൻഷൻ തുക അയച്ചിരുന്നതിനാൽ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. യഥാർഥ പെൻഷൻകാരി മരിച്ചപ്പോൾ വിവരം റജിസ്റ്ററിൽ ചേർക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്. 2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്.
പ്രാഥമിക അന്വേഷണത്തിലാണ് 3 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയതെന്നും തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ തട്ടിപ്പ് പുറത്തുവരുമെന്നും നഗരസഭാ അധികൃതർ ജില്ലാ പൊലീസ് മേധാവിക്കു മൊഴി നൽകിയിരുന്നു. പിതാവിന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനമായിട്ടാണ് കൊല്ലം കോർപറേഷനിൽ അഖിൽ ജോലിക്ക് പ്രവേശിച്ചത്. അവിടെ 40 ലക്ഷം രൂപ തിരിമറി നടത്തിയതിനു സസ്പെൻഷനിലായി. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ എൻജിഒ യൂണിയൻ അംഗം എന്ന നിലയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. താമസിയാതെ ഈരാറ്റുപേട്ടയിലേക്കു സ്ഥലംമാറ്റം തരപ്പെടുത്തി. അമ്മ കൊല്ലം കോർപറേഷനിലെ താൽക്കാലിക ജീവനക്കാരിയായി വിരമിച്ചയാളാണ്.

