സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കി; ബി ഉണ്ണി‌കൃഷ്‌ണനെ നിലനി‍ർത്തി



തിരുവനന്തപുരം: സിനിമാ കോൺക്ലേവിൻ്റെ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയ‍ർന്ന ലൈംഗിക അതിക്രമ ആരോപണങ്ങളിൽ കുറ്റാരോപിതനായതിന് പിന്നാലെയാണ് നടപടി. ഫെഫ്ക അധ്യക്ഷൻ ബി ഉണ്ണികൃഷ്ണനെ സമിതിയിൽ നിലനിർത്തിയിട്ടുണ്ട്. മുകേഷിന് പകരം ഇതുവരെയും മറ്റാരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാൻ ഷാജി എൻ കരുണിനാകും നടത്തിപ്പ് ചുമതല.

സമഗ്രമായ സിനിമാ നയം രൂപീകരിക്കഗുന്നതിൻ്റെ മുന്നോടിയായി സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവാണ് നവംബറിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്നത്. നാലര വര്‍ഷമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കയ്യിലുണ്ടായിട്ടും എന്ത് ചെയ്തെന്ന ചോദ്യത്തിന് സര്‍ക്കാര്‍ നൽകിയ മറുപടിയാണിത്. സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് എന്ന് ഡബ്ലിയുസിസി പരിഹാസവും ഉണ്ട്.

എന്നാൽ ഭാവി സിനിമാ നയത്തിന് കോൺക്ലേവ് അനിവാര്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നവംബറിൽ കൊച്ചിയിൽ പരിപാടി സംഘടിപ്പിക്കാനാണ് ആലോചന. വിദേശ ഡെലിഗേറ്റുകൾ അടക്കം 350 പേരെ പങ്കെടുപ്പിക്കാനാണ് ആലോചന. ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കോൺക്ലേവിന്‍റെ ചുമതലയത്രയും നൽകിയിട്ടുള്ളത് ചലച്ചിത്ര വികസന കോര്‍പറേഷൻ എംഡി ഷാജി എൻ കരുണിനാണ്.

മൂന്ന് ദിവസം മുതൽ അഞ്ച് ദിവസം വരെ നീളുന്ന ഷെഡ്യൂളാണ് പ്രാഥമിക പ്ലാനിൽ ഉള്ളത്. ഡബ്ള്യുസിസി പങ്കെടുക്കാനിടയില്ല. നയ രൂപീകരണത്തിന് മുന്നോടിയായി സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാൻ കൺസൽട്ടൻസിയെ നിയോഗിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് കൺസൾട്ടൻസിക്ക് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: