കൊച്ചി: ആലുവയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പിടികൂടി പൊലീസ്. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിൻ സതീഷ് എന്ന പേരിലാണ് എറണാകുളത്ത് കഴിഞ്ഞ് വന്നത്. നിരവധി കേസുകളിൽ പ്രതിയാണ് ക്രിസ്റ്റിൻ. പീഡനത്തിന് ഇരയായ കുട്ടിയും ദൃക്സാക്ഷിയും പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. അലഞ്ഞു നടക്കുന്ന സ്വഭാവമുള്ള വ്യക്തിയാണ് ഇയാളെന്നും പറയുന്നു.
മുൻപും പീഡനക്കേസിൽ പ്രതിയാണ് ഇയാളെന്ന വിവരവും പുറത്തുവന്നിരുന്നു. മൊബൈൽ ഫോൺ മോഷണം നിരവധി കേസുകളിൽ പ്രതിയായ ആളാണ് ഇയാളെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രതിയെന്നു സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു പൊലീസ് ഭാഷ്യം. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
