കാസര്‍കോട്: കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വോട്ടിങ് യന്ത്രം ഹാക്കിങ് നടത്താൻ ബിജെപി ലക്ഷ്യമിടുന്നതായും ഇത് തടയാൻ ഓരോ മണ്ഡലത്തില്‍ നിന്നും 40 ലക്ഷം രൂപ വീതം വേണമെന്നും യുഡിഎഫ് സ്ഥാനാർഥികളോട് ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടതായി പരാതി.
കാസർകോട് ജില്ല യുഡിഎഫ് നേതൃത്വം സംസ്ഥാന നേതൃത്വത്തിനാണ് പരാതി നല്‍കിയത്. ഉദുമ മണ്ഡലത്തിലെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവിനെ കുറിച്ചാണ് പരാതി.
‘മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫ് 2600 വോട്ടുകള്‍ക്ക് തോല്‍ക്കും. ഇവിഎം ഹാക്ക് ചെയ്യാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇത് മറികടക്കാനുള്ള വിദഗ്ദ സംഘം തന്റെ കൈവശമുണ്ട്. 40 ലക്ഷമാണ് വേണ്ടത്. 15 ലക്ഷം മുൻകൂറായി വേണം’ എന്ന് ഇയാള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് പരാതി. ഇറ്റാലിയൻ, ജർമൻ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ബിജെപിയുടെ ഹാക്കിങ് പദ്ധതിയെ തടയുകയെന്ന് ഇയാള്‍ പറഞ്ഞതായി യുഡിഎഫ് നേതാക്കള്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട വീഡിയോയും കോണ്‍ഗ്രസ് നേതാവ് കാണിച്ചിരുന്നു. ഇതില്‍ എ.കെ.എം. അഷ്റഫ് 3000 വോട്ടിന് ജയിക്കുന്ന സജ്ജീകരണം ഒരുക്കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ യു.ഡി.എഫ് നേതൃത്വം ഇത് കണക്കിലെടുത്തില്ല. തുടര്‍ന്ന് ഇദ്ദേഹം മുസ്ലിം ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടു. അങ്ങനെ ലീഗിന്റെ നേതാക്കള്‍ സ്ഥാനാര്‍ഥികളെ വിളിച്ച് അന്വേഷിച്ചപ്പോള്‍ 15,000 വോട്ടിന് ജയിക്കാനുള്ള സാഹചര്യം മഞ്ചേശ്വരം മണ്ഡലത്തിലുണ്ടെന്നും ഇത് തട്ടിപ്പാണെന്നുമാണ് എ.കെ.എം അഷ്റഫ് പറഞ്ഞത്. പണം തട്ടാനുള്ള വിദ്യയാണെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു


