തിരുവനന്തപുരം : തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി. ഇന്ന് കോടതി ഉത്തരവുമായെത്തിയാണ് പുറത്താക്കിയത്. പാറശാല സ്വദേശി ഫ്ലോറൻസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രോഗിയായ വിട്ടുടമയെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ട്രക്ചറിൽ എടുത്ത് പുറത്തു കടത്തി.
പത്ത് വർഷം മുൻപ് ചികിത്സയ്ക്ക് ആവശ്യമായി പാറശാല സ്വദേശി ജയിംസ് ബന്ധുവായ മോഹൻദാസിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ വീട് എഴുതി നൽകാമെന്ന് പത്രത്തിൽ നൽകുകയും ചെയ്തിരുന്നു. കരം തീർത്ത് തരാമെന്ന് പറഞ്ഞ് മോഹൻദാസ് വീട്ടിലെത്തി വീടിന്റെ പ്രമാണം കൈപ്പറ്റിയിരുന്നു. ഇതിനിടെ ജയിംസം മരണപ്പെട്ടു. ജയിംസ് മരണപ്പെട്ടതിന് പിന്നാലെ മോഹൻദാസ് കോടതിയെ സമീപിച്ചു.
17 ലക്ഷം രൂപ കടം തീർത്ത് നൽകാമെന്ന് വീട്ടുകാർ അറിയിച്ചെങ്കിലും കേസിൽ നിന്ന് മോഹൻദാസ് പിന്മാറാൻ തയാറായില്ല. കഴിഞ്ഞ ദിവസം വീട് ജപ്തി ചെയ്യാൻ കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചു. തുടർന്ന് പാറശാല പൊലീസിനെയും മോഹൻദാസ് സമീപിച്ചു. പൊലീസും ഫയർഫോഴ്സ് സംഘവും വീട്ടിലേക്ക് എത്തുകയും ചെയ്തു. പിന്നാലെ ഫ്‌ളോറൻസും മക്കളും തലയിൽ കൂടി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. ഇന്ന് രാവിലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എത്തിയ സംഘം വീട്ടുടമയെ സ്‌ട്രെക്ച്ചറോടുകൂടി പുറത്താക്കി വീട് ജപ്തി ചെയ്യുകയായിരുന്നു.


