ന്യൂഡൽഹി: ലോക്സഭയിൽ അവതരിപ്പിച്ച ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബിൽ ചർച്ചയ്ക്കായി സംയുക്തപാർലമെൻ്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു. 269 പേർ ബിൽ അവതരിപ്പിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്‌തപ്പോൾ 198 പേർ എതിർത്തു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിന് സംസ്ഥാന നിയമസഭകളുടെ കാലാവധിയിൽ മാറ്റം വരുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ, കേന്ദ്രഭരണപ്രദേശ നിയമഭേദഗതി ബിൽ എന്നിവയാണ് നിയമമന്ത്രി അർജുൻ റാം മേഘ് വാൾ അവതരിപ്പിച്ചത്.
ബിൽ വിശദമായ ചർച്ചയ്ക്കായി ജെപിസിക്ക് അയക്കാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം നിർദേശിച്ചതെന്നും അമിത് ഷാ പറഞ്ഞു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ മന്ത്രിസഭ പരിഗണിച്ചപ്പോൾ, ഇത് പാർലമെന്റിന്റെ സംയുക്ത സമിതിക്ക് വിടണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എല്ലാ തലങ്ങളിലും ഇതിനെക്കുറിച്ച് വിശദമായ ചർച്ച നടത്തണം,’ അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.
അതേസമയം ഒരുരാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഇത് ഭരണഘടനയുടെ അടിസ്ഥാനഘടനയെ വെല്ലുവിളിക്കുന്നതാണെന്ന് പറഞ്ഞ കോൺഗ്രസ് അംഗം മനീഷ് തിവാരി ബിൽ ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി സർക്കാർ സേച്ഛാധിപത്യം അടിച്ചേൽപ്പിക്കുകയാണെന്ന് സമാജ് വാജി പാർട്ടിയിലെ ധർമേന്ദ്ര യാദവ് പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെയും ഫെഡറൽ ഘടനയെയും ഇത് തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
