കൊച്ചി: കാലടി ചെങ്ങലിൽ സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് 20 ലക്ഷം രൂപ കവർന്നു. വികെഡി വെജിറ്റബിൾസ് എന്ന സ്ഥാപനത്തിലെ മാനേജറായ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച ശേഷം പണവുമായി കടന്നത്. വൈകുന്നേരം അഞ്ചരയോടെ സംഭവം.
സ്ഥാപനത്തിലെ ഇന്നത്തെ കളക്ഷൻ പണം ചെങ്ങലിലുള്ള ഉടമയെ ഏൽപ്പിക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഉടമയുടെ വീടിന് സമീപമെത്തിയപ്പോൾ രണ്ടംഗ സംഘം തങ്കച്ചന്‍റെ സ്കൂട്ടറിന് കുറകെ നിർത്തി മുഖത്ത് സ്പ്രേ അടിച്ചു. സ്കൂട്ടറിൽ നിന്ന് താഴെ വീണ തങ്കച്ചന്റെ വയറ്റിൽ കത്തികൊണ്ട് മൂന്ന് തവണ കുത്തി പരിക്കേൽപ്പിച്ച ശേഷം സ്ക്കൂട്ടറിന്റെ സീറ്റിനടയിൽ സൂക്ഷിച്ച പണവുമായി സംഘം കടന്നു കളയുകയായിരുന്നു.
പരിക്കേറ്റ് രക്തം വാർന്ന നിലയിലായിരുന്ന തങ്കച്ചനെ പ്രദേശവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ ഇപ്പോൾ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു.

