മലപ്പുറം: ജാമ്യം ലഭിച്ചതിന് പിന്നാലെ പിവി അൻവർ എംഎൽഎ ജയിൽമോചിതനായി. ഇന്നു രാത്രി രാത്രി 8.25ഓടെയാണ് 18 മണിക്കൂർ നീണ്ട ജയിൽവാസത്തിന് ശേഷം അൻവർ ജയിലിന് പുറത്തെത്തിയത്. ജയിലിനെ പുറത്തെത്തിയ അൻവറിനെ അനുയായികൾ പൂമാലയും പൊന്നാടയും അണിയിച്ചു. ഡിഎംകെ പ്രവർത്തകർ ജയിലിന് പുറത്ത് മധുരം വിതരണം ചെയ്യുകയും ചെയ്തു.
ഇന്ന് വൈകിട്ടോടെയാണ് കോടതി അൻവറിന് ജാമ്യം അനുവദിച്ചത്. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ഉത്തരവും ബോണ്ടും ഉൾപ്പെടെ ജയിലിൽ എത്തിക്കാനുള്ള സമയവും നടപടിക്രമങ്ങളും നീണ്ടതോടെ ജയിൽ മോചനം വൈകി. രാത്രി 7.45ഓടെയാണ് അൻവറിൻറെ മോചനത്തിനുള്ള ബോണ്ടുമായി ഡിഎംകെ സംസ്ഥാന കോഓർഡിനേറ്റർ വിഎസ് മനോജ് കുമാർ മലപ്പുറം തവനൂരിലെ ജയിലിലെത്തിയത്. തുടർന്ന് നടപടികൾ പൂർത്തിയാക്കി തവനൂരിലെ ജയിലിൽ നിന്നും അൻവർ പുറത്തിറങ്ങിയപ്പോൾ സമയം എട്ടരയായി.
പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇന്ത്യയിലെ നിയമവ്യവസ്ഥിതിയിൽ വിശ്വാസമുണ്ടെന്നും പിവി അൻവർ എംഎൽഎ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കും പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡൻറും ഉൾപ്പെടെ പിന്തുണച്ചവർക്കെല്ലാം നന്ദിയുണ്ടെന്നും അൻവർ പറഞ്ഞു.
അതേസമയം, കേസിൽ പി വി അൻവർ എംഎഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ അൻവറിന്റെ അനുയായിയും ഡിഎംകെ പ്രവർത്തകനുമായ ഇ എ സുകുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എഫ്ഐആറിൽ അൻവറും കണ്ടാലറിയാവുന്ന പത്ത് പേരും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതിൽ അൻവറടക്കം 5 പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന ആറ് പേരിൽ ഒരാളായിട്ടാണ് ഇന്ന് സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എടക്കര പൊലീസ് നിലമ്പൂരിൽ കോടതിപ്പടിയിൽ നിന്നുമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം സമരയാത്ര നടക്കുന്ന സമയത്തും അൻവറിനൊപ്പം സജീവമായി ഉണ്ടായിരുന്ന ആളാണ് ഇ എ സുകു.
നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിവി അൻവറിന് ജാമ്യം അനുവദിച്ചത്. മറ്റ് പ്രതികളെ കണ്ടെത്താൻ അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ വാദം കോടതി തള്ളിയാണ് ജാമ്യം അനുവദിച്ചത്. അൻവർ ജനപ്രതിനിധി ആണെന്നും മണ്ഡലത്തിൽ സാന്നിദ്ധ്യം വേണമെന്നും പറഞ്ഞ കോടതി കസ്റ്റഡി ഇത് തടസപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി. സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തിട്ടില്ല. ഗൂഢാലോചന ആരോപണവും കോടതി തള്ളി. ഗൂഢാലോചന ആരോപണം നിലനിൽക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഡിഎഫ്ഒ ഓഫീസിലെ അക്രമവും നഷ്ടങ്ങളും ജാമ്യം നിഷേധിക്കാൻ കാരണം അല്ലെന്നും കോടതി പറഞ്ഞു.
അൻപതിനായിരം രൂപയുടെ വീതം രണ്ട് ആൾജാമ്യം, പൊതുമുതൽ നശിപ്പിച്ചതിന് 35,000 രൂപയുടെ ബോണ്ട് തുക കോടതിയിൽ കെട്ടിവയ്ക്കണം എന്നീ ജാമ്യ ഉപാധികളോടെയാണ് അൻവർ പുറത്തിറങ്ങുന്നത്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാനകുറ്റക്യത്യത്തിൽ ഏർപ്പെടരുത്, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണമെന്നും ജാമ്യ ഉപാധിയിൽ പറയുന്നുണ്ട്

