വനിതാ ഫുട്ബോള്‍ താരത്തെ ബോഡി ഷെയിം കമന്റുകളുമായി അധിക്ഷേപം ചെയ്ത സംഭവത്തില്‍ പനാമ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റിനെ വിലക്കി ഫിഫ. പ്രസിഡന്റ് മാനുവല്‍ ഏരിയസിനെയാണ് ആറ് മാസത്തേക്ക് ഫിഫ വിലക്കിയത്. പനാമ ദേശീയ ടീം താരവും തുര്‍ക്കിയിലെ ഫെനര്‍ബാഷെ ക്ലബ്ബിനും വേണ്ടി കളിക്കുന്ന 27കാരിയായ മാര്‍ത്ത കോക്സിനെയാണ് മാനുവല്‍ ഏരിയസ് ശരീരാധിക്ഷേപം നടത്തിയത്.
2023 മാര്‍ച്ചിലാണ് നടപടിക്ക് ആസ്പദമായ സംഭവമുണ്ടായത്. പല കളിക്കാർക്കും പ്രതിഫലം ലഭിക്കുന്നില്ലെന്നും നല്ല സ്റ്റേഡിയങ്ങളോ പരിശീലന സൗകര്യങ്ങളോ ഇല്ലെന്നും മാർത്ത കോക്സ് വിമർശനം ഉന്നയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്ന ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് മാനുവൽ ഏരിയസ് മാർത്തയെ തടിച്ചി എന്ന് വിശേഷിപ്പിച്ച് സംസാരിക്കുകയായിരുന്നു. മാർത്തയ്ക്ക് ആകൃതിയില്ലെന്നും തടിച്ചവളാണെന്നും അവൾക്ക് മൈതാനത്തിലൂടെ നീങ്ങാൻ പോലും കഴിയുന്നില്ലെന്നുമായിരുന്നു അന്ന് മാനുവൽ ഏരിയാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്
മാനുവൽ ഏരിയസിന്റെ പരാമര്‍ശം പിന്നീട് വിവാദമായതോടെ തന്നോട് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം ദേശീയ ടീം വിടുമെന്നും മാര്‍ത്ത കോക്സ് പറഞ്ഞിരുന്നു. താൻ തിരഞ്ഞെടുത്ത വാക്കുകൾ വളരെ നിർഭാഗ്യകരമാണെന്ന് പ്രതികരിച്ച് മാനുവൽ ഏരിയസ് രംഗത്തെത്തുകയും ചെയ്തു. തനിക്ക് പറ്റിയത് ഗുരുതരമായ പിഴവാണെന്നും സംഭവത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും മാനുവൽ ഏരിയാസും പ്രതികരിച്ചു.


