റഷ്യൻ സൈന്യത്തിലുണ്ടായിരുന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 16 ഇന്ത്യക്കാരെ കാണാതായിട്ടുമുണ്ട്. ഇവരെ കുറിച്ച് വിവരമൊന്നുമില്ല.
96 പേർ രാജ്യത്ത് തിരിച്ചെത്തി. റഷ്യൻ സൈന്യത്തില് പെട്ടു പോയ എല്ലാവരെയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമായി നടന്നുവരികയാണെന്ന് വിദേശകാര്യ വക്താവ് രൺ ധീർ ജയ്സ്വാൽ അറിയിച്ചു.
കൊല്ലപ്പെട്ട ബിനിൽ ബാബുവിൻ്റെ മൃതദേഹം എത്തിക്കാൻ ശ്രമം നടന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയിൽ ചികിത്സയിലുള്ള ഇന്ത്യൻ പൗരനെ സുഖപ്പെടുത്തിയ ഉടൻ ഇന്ത്യയിൽ മടങ്ങിയെത്തുമെന്നും രൺധിർ ജയ്‌സ്വാൽ പറഞ്ഞു.
യുക്രൈനിലുണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരിക്കേറ്റതായി കൂടെയുണ്ടായിരുന്ന ജെയിൻ ആണ് ബന്ധുക്കളെ അറിയിച്ചത്. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിലിൻ്റെ മരണവാർത്തയെത്തുന്നത്.
നേരത്തെ ജെയിൻ മോസ്കോയിൽ എത്തിയിരുന്നു. റഷ്യൻ അധിനിവേശ യുക്രൈനിൽ നിന്നാണ് ജെയിൻ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയത്. യുക്രൈൻ ഷെല്ലാക്രമണത്തിൽ ജെയിനും പരിക്കേറ്റിരുന്നു.
ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ എപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്. എന്നാൽ മലയാളി ഏജൻസി കബളിപ്പിച്ചതിനെ തുടർന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിൻ്റെ കൂട്ടത്തിൽ പെടുകയായിരുന്നു. ഇന്ത്യൻ എംബസി വഴി ഇരുവരെയും റിലീസ് ചെയ്യാനുള്ള ഉത്തരവ് കമാന്ഡർക്ക് നൽകിയെങ്കിലും ഓർഡർ മടക്കി അയക്കുകയാണ് ഉണ്ടായത്.
