ബെംഗളൂരു: പൊലീസ് സ്റ്റേഷൻ പരിധിയിൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു. റായ്ച്ചൂർ ജില്ലയിൽ സിന്ധനൂർ ടൗൺ പോലീസ് സ്റ്റേഷൻ സമീപത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. 24 കാരിയായ ലിംഗസഗുരു സ്വദേശി ഷിഫയാണ് കൊല്ലപ്പെട്ടത്. സിന്ധനൂർ ടൗണിലെ സ്വകാര്യ കോളജിലെ എംഎസ്‌സി വിദ്യാർഥിനിയായിരുന്നു ഷിഫ. സിന്ധനൂർ ടൗണിൽ ടൈൽസ് കടയിലെ തൊഴിലാളിയായ മുബിൻ (32) കൃത്യത്തിനുശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. യുവതി വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തുവരികയാണ്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്, ഇങ്ങനെയാണ് ‘ലിംഗസഗുരുവിൽനിന്ന് ഷിഫ ദിവസേന സിന്ധനൂരുവിലേക്ക് യാത്ര ചെയ്തിരുന്നു. ആറ് വർഷമായി പ്രതിയെ അറിയാം. പ്രതിക്ക് ഷിഫയോട് ഇഷ്ടം തോന്നുകയും വിവാഹാഭ്യർഥന നടത്തുകയും ചെയ്തിരുന്നു. ഷിഫയുടെ വീട്ടുകാർ മറ്റൊരാളുമായുള്ള വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നതറിഞ്ഞ് മുബിൻ തന്നെ വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയെങ്കിലും യുവതി സമ്മതിച്ചില്ല. പ്രകോപിതനായ പ്രതി ലിംഗസഗുരുവിൽനിന്ന് യുവതിയെ പിന്തുടരുകയും സിന്ധനൂർ ഗവ. ഗ്രാജ്വേഷൻ കോളജിന് സമീപം ആക്രമിക്കുകയും ചെയ്തു. കൊല നടത്തിയശേഷം ഷിഫയുടെ വിവാഹ ഇടനിലക്കാരന്റെ ഉടമസ്ഥതയിലുള്ള പാദരക്ഷ കടയിലെത്തി ബഹളമുണ്ടാക്കി. തുടർന്ന് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു’. റയ്ച്ചൂർ ജില്ല പൊലീസ് സൂപ്രണ്ട് പുട്ടമദയ്യ സംഭവസ്ഥലത്തെത്തി. കോളജുകൾക്ക് സമീപം ജാഗ്രത പാലിക്കാൻ അദ്ദേഹം പൊലീസിന് നിർദേശം നൽകി
