കൊച്ചി: കൊച്ചിയിൽ വീണ്ടും ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ചിരിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കാനാണ് ഉത്തരവ്. ഫ്ലാറ്റുകൾക്ക് ബലക്ഷയം സംഭവിച്ചെന്നും സുരക്ഷിതമല്ലെന്നും കാണിച്ച് ഇവിടുത്തെ താമസക്കാർ തന്നെയാണ് ഹർജി സമർപ്പിച്ചത്. ബി, സി ടവറുകളിലെ താമസക്കാരെ ഒഴിപ്പിച്ച് അത് പൊളിച്ച് മാറ്റി പുതിയത് പണിയണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
ചന്ദ്രൻ കുഞ്ച് എന്നാണ് അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൻ്റെ പേര്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018ൽ ഫ്ലാറ്റ് നിർമ്മിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിൻ്റെ രണ്ട് ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് കോടതി നിർദ്ദേശം നൽകി. ഫ്ലാറ്റുകൾ പൊളിച്ച് നിൽക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമ്മിക്കുന്ന ഫ്ലാറ്റുകൾ വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
വൈറ്റിലേക്ക് അടുത്ത് സിൽവർ സാൻഡ് ഐലൻഡിലാണ് ഫ്ലാറ്റ് സമുച്ചയങ്ങൾ ഉള്ളത്. മൂന്ന് ടവറുകൾ ആയി 264 ഫ്ലാറ്റുകളാണ് സ്ഥലത്തുള്ളത്. ഫ്ലാറ്റുകളുടെ താമസക്കാർക്ക് പ്രതിമാസ വാടക നൽകണമെന്നും പുതിയ ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാകും വരെ അത് തുടരണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. 21000 മുതൽ 23000 വരെ രൂപ മാസ വാടക ഇനത്തിൽ നൽകണം.
