കടലുണ്ടി: മദ്യപിച്ചെത്തിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിലായി. കടലുണ്ടി പഞ്ചായത്ത് സെക്രട്ടറി ആർ രമണനെയാണ് കോഴിേക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കടലുണ്ടി പഞ്ചായത്തിലെ പുഴയോരത്തുനടന്ന നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ച വൈകീട്ട് സംഘം പഞ്ചായത്ത് ഓഫീസിലെത്തിയത്. തുടർന്ന് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് പഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനിടയിൽ ഇയാളിൽനിന്ന് മദ്യത്തിന്റെ രൂക്ഷഗന്ധം വരുകയും പഞ്ചായത്ത് സെക്രട്ടറിയുടെ പെരുമാറ്റത്തിൽ വിജിലൻസ് സംഘത്തിന് സംശയം തോന്നുകയുമായിരുന്നു.
തുടർന്ന് വിജിലൻസ് സംഘം വൈദ്യ പരിശോധനയ്ക്കായി ഫറോക്ക് പോലീസിന്റെ സഹായം തേടി. പോലീസെത്തി അദ്ദേഹത്തെ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിക്കുകയായിരുന്നു. വൈദ്യ പരിശോധനയിൽ മദ്യത്തിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. സെക്രട്ടറി പഞ്ചായത്ത് ഹാജർപട്ടികയിൽ ശനിയാഴ്ച ഒപ്പുവെച്ചിട്ടില്ലെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. എന്നാൽ പഞ്ചായത്തിൽ നടന്ന ബോർഡ് യോഗത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇത് കൂടാതെ അദ്ദേഹം തന്റെ മേലധികാരിക്ക് അവധി അപേക്ഷ നൽകിയിട്ടില്ലെന്നും നേരത്തേ അദ്ദേഹത്തെ അറിയിച്ച പ്രകാരമാണ് ഓഫീസിൽ എത്തിയതെന്നും വിജിലൻസ് അധികൃതർ പറഞ്ഞു.
നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫയൽ പരിശോധിക്കാനും അദ്ദേഹത്തിന്റെ മൊഴിയെടുക്കാനുമാണ് അവിടേക്ക് പോയതെന്നും ഈ കാര്യം നേരത്തേ അദ്ദേഹത്തെ അറിയിച്ചിരുന്നതാണെന്നും വൈകീട്ട് നാലരയ്ക്ക് എത്താനാണ് അദ്ദേഹം പറഞ്ഞതെന്നും വിജിലൻസ് അധികൃതർ വ്യക്തമാക്കി. മെഡിക്കൽ റിപ്പോർട്ട് തിങ്കളാഴ്ച വിജിലൻസിനു കൈമാറുമെന്ന് ഫറോക്ക് പോലീസ് അറിയിച്ചു.
