ഭോപ്പാൽ: ഭിക്ഷാടനം പൂർണ്ണമായി നിരോധിച്ച് ഭോപ്പാൽ ജില്ലാകളക്ടർ. മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ തിങ്കളാഴ്ചയാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ഭാരതീയ നാഗരിക സുരക്ഷാ സന്ഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഭിക്ഷാടനത്തിൻ്റെ മറവിൽ നിരവധി കുറ്റ കൃത്യങ്ങളാണ് നടക്കുന്നത്, ഉത്തരവ് ലംഘിച്ചാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ കൗശലേന്ദ്ര വിക്രം അറിയിച്ചു.
ആരാധനാലയങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രാഫിക് സിഗ്നൽ, ജംഗ്ഷനുകൾ എന്നിങ്ങനെയുള്ള പൊതുവിടങ്ങളിലെ വ്യക്തികൾ ഒറ്റയ്ക്കും കൂട്ടമായും കുടുംബാഗങ്ങളോടൊപ്പവും ഭിക്ഷ യാചിക്കുന്നുണ്ട്. ഭിക്ഷാടനം നിയന്ത്രിക്കുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും ലംഘിച്ചതുകൊണ്ടാണിത്. സിഗ്നലുകളിലുള്ള ഭിക്ഷാടനം ഗതാഗത തടസ്സം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും സിറ്റികളിലും നിന്നുള്ളവർ ഇതിലുണ്ട്. മിക്കവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും ഇവർക്കിടയിലുണ്ട് എന്നും കളക്ടറുടെ ഉത്തരവിൽ വിശദമാക്കുന്നു
ഇവരുടെ പുനരധിവാസത്തിനായി കോലാറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ സൗകര്യങ്ങളൊരുക്കും. ഉത്തരവ് പ്രകാരം ഭിക്ഷാടകർക്ക് എന്തെങ്കിലും കൊടുക്കുന്നതും അവരിൽ നിന്ന് എന്തെങ്കിലും വാങ്ങുന്നതും തടഞ്ഞിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്.


