യുവതിയുടെ നഗ്നചിത്രം പകർത്തി ലൈംഗികപീഡനം, 61 ലക്ഷം തട്ടിയെടുത്തു; മന്ത്രവാദിയും സഹായിയും അറസ്റ്റിൽ



ചാവക്കാട് : യുവതിയെ, ഭര്‍ത്താവുമായുള്ള പ്രശ്നങ്ങള്‍ മന്ത്രവാദം വഴി തീര്‍ത്തുതരാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മന്ത്രവാദിയും സഹായിയും അറസ്റ്റില്‍.

മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീന്‍ (46), ഇയാളുടെ സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂര്‍ മലയംകളത്തില്‍ വീട്ടില്‍ ഷെക്കീര്‍ (37) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി. വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണു യുവതി.

മന്ത്രവാദിയുടെ ശിഷ്യനെന്ന് വിശ്വസിപ്പിച്ച് ഷെക്കീര്‍ യുവതിയുടെ വീട്ടില്‍ വന്ന് തലവേദനയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഗുളിക കഴിക്കാന്‍ നല്‍കി. ഇതോടെ ബോധം പോയ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാരെ ഈ ചിത്രങ്ങള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയും ഒരുലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.

പിന്നീട് താജുദ്ദീന്‍ യുവതിക്ക് പ്രേതബാധയുണ്ടെന്നും മന്ത്രവാദത്തിലൂടെ അതിന് പരിഹാരമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ചു. യുവതിയുടെ വീട്ടില്‍ വെച്ച് മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി ലൈംഗികമായി ഉപദ്രവിച്ചു. തുടര്‍ന്ന് ഇത് വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പല ദിവസങ്ങളിലായി പീഡിപ്പിക്കുകയും യുവതിയില്‍നിന്ന് 60 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.

യുവതിയുടെ പരാതിയില്‍ ചാവക്കാട് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതിനെത്തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്.
സബ് ഇന്‍സ്‌പെക്ടര്‍ ടി.സി. അനുരാജ്, സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു എസ്. നായര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് വി. നാഥ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രജനീഷ്, പ്രദീപ്, രജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: