മലപ്പുറം: പട്ടാപ്പകൽ അങ്കണവാടിക്ക് സമീപം കാട്ടാന എത്തിയതോടെ ഭയന്ന് വിറച്ച് മലപ്പുറം പോത്തുകല്ലിലെ അപ്പൻ കാപ്പ് നഗർ നിവാസികൾ. കുട്ടികളെ വീടിനു പുറത്തേക്ക് വിടാൻ പോലും ആശങ്കപ്പെടുന്നുവെന്ന് നിവാസികൾ പറയുന്നു. നിരന്തരമായി പരാതിപ്പെട്ടിട്ടും സുരക്ഷാ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി. കാട്ടാനയുടെ ശല്യം പ്രദേശത്ത് കൂടിവരികയാണ്. ഇങ്ങനെ തുടർന്നാൽ വീടിനുള്ളിൽ നിന്ന് വെളിയിലിറങ്ങാൻ പോലും വയ്യാത്ത സ്ഥിതിയാകുമെന്ന് ഇവർ ആരോപിച്ചു.
അപ്പൻ കാപ്പ് നഗറിലുള്ളവരുടെ ആനപ്പേടിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഈയിടെയായി രാപകൽ വ്യത്യാസമില്ലാതെ സ്ഥിരമായി ആനകൾ എത്തുന്നു. ഉൾക്കാട്ടിലേക്ക് മടങ്ങാതെ ആനകൾ പലപ്പോഴും സ്ഥലത്ത് തന്നെ തമ്പടിക്കുകയാണ്. കൃഷി നശിപ്പിക്കുന്നതും പതിവ്. അങ്കണവാടിക്കടുത്തേക്ക് എത്തിയ കാട്ടാനയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്കാണ് കുരുന്നുകൾ രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 11.45ന് ആണ് സംഭവം.
നായ്ക്കൾ കുരയ്ക്കുന്നത് കണ്ട് സമീപത്തെ വീട്ടുകാർ പുറത്തിറങ്ങി നോക്കുമ്പോൾ അങ്കണവാടിയിലേക്കുള്ള കോൺക്രീറ്റ് റോഡിലൂടെ ആന കുട്ടികൾ കളിക്കുന്നിടത്തേക്ക് നടന്നുവരുന്നതാണ് കണ്ടത്. ഇതോടെ കുട്ടികളെ വീടിനു പുറത്തേക്ക് വിടാൻ ഭയപ്പെടുകയാണ് അമ്മമാർ. നഗറിലെ വീടുകൾ പലതും ശോചനീയാവസ്ഥയിലാണ്. അടച്ചുറപ്പില്ലാത്ത വീടുകളിൽ ജീവൻ കയ്യിൽ പിടിച്ച് കഴിഞ്ഞ് കൂടുകയാണിവർ.
നീർപുഴക്ക് ഇരുവശങ്ങളിലായുള്ള ആദിവാസി വീടുകൾക്കിടയിലൂടെയാണ് കാട്ടാനകളുടെ വരവ്. 123 കുടുംബങ്ങളുള്ള അപ്പൻകാപ്പ് ,മലപ്പുറം ജില്ലയിൽ ഏറ്റവുമധികം ആളുകൾ താമസിക്കുന്ന ആദിവാസി നഗർ കൂടിയാണ്. സോളാർ ഫെൻസിങ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ അധികൃതർ നേരത്തെ ഉറപ്പു പറഞ്ഞെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. ആനയ്ക്ക് മുന്നിൽ ആരും പെടാതിരുന്നതു കൊണ്ടു മാത്രമാണ് അപകടം ഒഴിവായതെന്ന് വാർഡംഗം പി.എൻ.കവിത പറഞ്ഞു. ആന പരിസരംവിട്ട് ദൂരെ പോകാത്തതിനാൽ ആദിവാസി കുടുംബങ്ങൾ ഭീതിയിലാണ്. ആനകളെ പ്രതിരോധിക്കാൻ കരിങ്കൽ ഭിത്തി തകർന്നത് പുനർനിർമിക്കുകയും തൂക്കുവേലി സ്ഥാപിക്കുകയും വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്