ന്യൂഡൽഹി: രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയാകും. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. ഡൽഹിയിൽ ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ഷാലിമാർ ബാഗ് എംഎൽഎയാണ്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്‌ത നാളെ സത്യപ്രതിജ്ഞ ചെയ്യും.
മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്‌ത. 1996 മുതൽ 1997 വരെ ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്നു. ഷാലിമാർ ബാഗിൽ നിന്ന് ആം ആദ്‌മി പാർട്ടിയുടെ ബന്ദന കുമാരിക്കെതിരെ 29,000 വോട്ടുകൾക്കായിരുന്നു രേഖ ഗുപ്തയുടെ വിജയം.
നാളെ രാവിലെ 10 മണിക്കാണ് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങുന്നത്. 12 മണിക്ക് ഗവർണർ ഡൽഹി മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. 27 വർഷത്തിന് ശേഷമാണ് ബിജെപി ഡൽഹിയിൽ ഭരണം പിടിച്ചെടുക്കുന്നത്. 70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 48 സീറ്റുകളാണ് ബിജെപി നേടിയത്. ഭരണകക്ഷിയായിരുന്ന എഎപിക്ക് 22 സീറ്റുകളിലാണ് വിജയിക്കാൻ സാധിച്ചത്.
