പാലക്കാട്: ചിറ്റൂർ റേഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധനയ്ക്കായി അയച്ചിരുന്ന കള്ളിന്റെ സാംപിളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബർ മാസം അയച്ച സാംപിളിന്റെ പരിശോധന ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കള്ളിന്റെ വീര്യം കൂടാൻ വേണ്ടിയാണ് ഇത്തരത്തിൽ കഫ് സിറപ്പുകൾ ചേർക്കുന്നത്.
ചിറ്റൂർ റേഞ്ച് ഗ്രൂപ്പ് നമ്പർ 9ലെ വണ്ണാമട, കുറ്റിപ്പള്ളം എന്നീ ഷാപ്പുകളിൽ നിന്നുള്ള കള്ളായിരുന്നു പരിശോധനയ്ക്കായി അയച്ചിരുന്നത്. ഈ സാംപിളിലാണ് ചുമയുടെ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിൽ കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചുമയുടെ മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിൽ നിന്നും കണ്ടെത്തിയത്. വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള രാസപദാർത്ഥമാണ് ഇത്. മുമ്പ് സ്പിരിറ്റ് ഉൾപ്പെടെയുള്ളവ കള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വിവിധ ഷാപ്പുകളിൽ ബനാട്രിലിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ പൊലീസ് കർശന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓരേ ലൈസൻസിയുടെ കീഴിലുള്ള രണ്ട് ഷാപ്പുകളിൽ വിൽക്കുന്ന കള്ളിൽ നിന്നും ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
കള്ളിൽ ചേർത്തിരിക്കുന്നത് കാലാവധി കഴിഞ്ഞ കഫ് സിറപ്പുകളായിരിക്കാം എന്നാണ് എക്സെെസിന്‍റെ പ്രാഥമിക നിഗമനം. പുറത്ത് വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ കള്ള് ഷാപ്പുകളിൽ വ്യാപക പരിശോധന നടത്താനാണ് എക്‌സൈസ് സംഘം ഒരുങ്ങുന്നത്. എന്നാൽ സാംപിളുകൾ പരിശോധനക്കയച്ച ശേഷം അതിന്റെ ഫലം വരാൻ മാസങ്ങൾ വേണ്ടിവരുന്നത് വലിയ വെല്ലുവിളിയാണ്.
